ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ജമാഅത്ത് -സി പി എം വൈരുദ്ധ്യാധിഷ്ടിത സമീപനം

ജമാ അത്ത് ഇസ്ലാമിയെക്കുറിച്ച് CPM നിലപാട് എന്ത് ?

ജമാ അത്ത് ഇസ്ലാമിയെക്കുറിച്ച് പിണറായി തന്നെ എഴുതിയ നിലപാടുകള്‍ സിപിഎം ഔദ്യോഗിക സൈറ്റ് ഇല്‍ നിന്നും കോപ്പി ചെയ്തത് ആണ് സുഹൃത്തുക്കളേ താഴെ ചേര്‍ത്തിരിക്കുന്നത്....



ഇതാണ് സൈറ്റ് ലിങ്ക്.....

http://www.cpimkerala.org/article-jamayathe-islami-103.php



........................................................................................................................................................................................................................................................................................

*ജമാഅത്തെ ഇസ്ലാമിയും സിപിഐ എം നിലപാടും......- പിണറായി വിജയന്‍



'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍' എന്നൊരു പുസ്‌തകം ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയിട്ടുണ്ട്‌. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക്‌ പബ്ലിക്കേഷന്‍ ഹൗസ്‌ മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം മൗദൂദി കൃതികളില്‍ ഈ പുസ്‌തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്‌തകങ്ങളും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടില്ല. മതപരിത്യാഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കാനാണ്‌ ജമാ അത്തെ സ്ഥാപകന്‍ ആ പുസ്‌തകത്തില്‍ ആഹ്വാനം ചെയ്യുന്നത്‌. ഇന്ന്‌ ജമാ അത്തെ നേതാക്കള്‍ മലയാളിക്കുമുന്നില്‍ ആടുന്ന പ്രച്ഛഹ്നവേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്‍െറ വായന. ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്‌ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തിന്‍െറ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്‍െറ കുപ്പായമാണ്‌ ദളിത്‌-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ മുഖപത്രമായ `സന്‍മാര്‍ഗ' കല്‍പിച്ചത്‌, മുസ്ലിം സ്‌ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച്‌ എഴുതേണ്ടതില്ല എന്നാണ്‌.



എന്തിന്‌ ഇന്ത്യയ്‌ക്കകത്ത്‌ രണ്ടു ജമാഅത്തെ ഇസ്ലാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട്‌ നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ജമാ അത്തിന്‍െറ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്ത്‌ മൗദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്‌, ``മൗദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത്‌ ഒരിക്കലും അതിന്‍െറ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്‌. അതിനുമപ്പുറം, ``ഖൂര്‍ആനും സുന്നത്തുമാണ്‌ ജമാ അത്തിന്‍െറ പ്രവര്‍ത്തനത്തിന്‍െറ അസ്ഥിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ലാമിന്‍െറ പേരില്‍ പരമത വിദ്വേഷത്തിന്‍െറ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. മൗദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ലാമും ഒട്ടനേകം ഇസ്ലാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന്‌ 1941ല്‍ മൗദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട്‌ ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു? ജമാ അത്തിന്‍െറ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. `വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന്‌ യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യയ്‌ക്കുണ്ടാക്കുന്ന; ഇന്നാട്ടിന്‍െറ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത്‌ എത്രത്തോളമാകും എന്ന ചര്‍ച്ചയാണ്‌ ഉയര്‍ന്നുവരേണ്ടത്‌.



ജമാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക്‌ ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിയാണ്‌ സിപിഐ എം. മതത്തെ രാഷ്‌ട്രീയത്തിന്റെ തലത്തിലേക്ക്‌ കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ട്ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ``...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക്‌ വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്‌ട്രത്തിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌.'' (പാര്‍ടി പരിപാടി, 5.8)



ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം മുന്നോട്ടുവയ്‌ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്‌ട്രീയ ഉത്തരവാദിത്വം പാര്‍ടി ഏറ്റെടുക്കുന്നു. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടും രണ്ടാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ തന്നെ ഇത്തരം രാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ക്കെതിരായി നിലകൊള്ളുന്നത്‌. സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്‌ട്ര സങ്കല്‍പ്പമാണ്‌ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്നത്‌. രാഷ്‌ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ്‌ സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ മുസ്ലീങ്ങളല്ലാത്തവര്‍ രണ്ടാംകിട പൗരന്മാരാണ്‌. ``ദൈവിക രാഷ്‌ട്ര''ത്തിനകത്ത്‌ കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ നീതി. ഏതു രാജ്യത്തെയും ന്യൂനപക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റുകാരുടെ സുപ്രധാന അജണ്ടയാണ്‌. ``ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ്മ പ്രധാനമായ വശമാണ്‌ ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ്‌ പാര്‍ട്ടി നയം.



ഇന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ലാമിഅംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്‌ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുക എന്നത്‌ സാമ്രാജ്യത്വത്തിന്റെ കമ്പോള താല്‍പര്യത്തിലധിഷ്‌ഠിതമായ വര്‍ത്തമാനകാല അജണ്ടയാണ്‌. ദേശീയ രാഷ്‌ട്രങ്ങളെ തകര്‍ത്ത്‌ കൊച്ചു കൊച്ചു രാഷ്‌ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന്‌ അനുഗുണമായ തരത്തില്‍ ദേശീയതയ്‌ക്ക്‌ എതിരെ നിലപാടെടുക്കുകയാണ്‌ ജമാഅത്തെ ഇസ്ലാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ്‌ കാശ്‌മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്‌.




ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാമിക രാഷ്‌ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി ആശയരംഗത്ത്‌ വലിയതോതില്‍ ഇടപെടുകയാണ്‌ ജമാ അത്ത്‌. കേരളത്തില്‍ അവര്‍ക്ക്‌ രണ്ട്‌ പ്രസിദ്ധീകരണങ്ങളുണ്ട്‌. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകളെ നേരിട്ട്‌ പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്‍െറ ആട്ടിന്‍തോലണിഞ്ഞാണ്‌ ജമാ അത്ത്‌ അജണ്ടകള്‍ കടത്തിക്കൊണ്ടുവരുന്നത്‌. ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്ന`ദൈവിക രാഷ്‌ട്രം' രാഷ്‌ട്രം സ്ഥാപിക്കുന്നതിന്‌ പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപക്ഷ രാഷ്‌ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമാണ്‌. അത്തരം രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത്‌ സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന അജണ്ടയാണ്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ശരിയായ വിപ്ലവ കാഴ്‌ചപ്പാട്‌ നിലനില്‍ക്കുന്നില്ല എന്നുദ്‌ഘോഷിക്കാന്‍ അറുപിന്തിരിപ്പന്‍ ആശയാടിത്തറയില്‍ നില്‍കുന്ന ജമാ അത്തിന്‍െറ മാധ്യമം തയാറാകുന്നതില്‍തന്നെ കാപട്യം പുറത്തുവരുന്നുണ്ട്‌. വിപ്ലവ കാഴ്‌ചപ്പാട്‌ ഉള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്‌നേഹിക്കുന്നവരും കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍നിന്ന്‌ പിന്മാറണം എന്ന തരത്തിലുള്ള ആഹ്വാനവും ജമാ അത്ത്‌ ഉയര്‍ത്തി. ഈ പ്രചരണത്തിന്‌ സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി യുവാക്കളെ രംഗത്തിറക്കുക എന്ന മുദ്രാവാക്യവുമായി `സോളിഡാരിറ്റി' എന്ന യുവജനസംഘടനയെ ജമാഅത്തെ ഇസ്ലാമി രംഗത്തിറക്കി.





പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്‌ത്തിചിത്രീകരിക്കുക; പിന്നീട്‌ ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൗത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച്‌ ജനകീയ പരിവേഷം ആര്‍ജ്ജിക്കുക-ഇത്തരമൊരു ശ്രമമാണ്‌ കേരളത്തില്‍ ജമാ അത്ത്‌ സ്വീകരിച്ചുകാണുന്നത്‌. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ-പുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ്‌ സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്‌. ഒളിച്ചുകടത്തപ്പെടുന്ന ഈ ഇസ്ലാമിക രാഷ്‌ട്ര അജണ്ടയെയാണ്‌ വലതുപക്ഷ ശക്തികളും യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ തീവ്രവാദികളും പിന്തുണയ്‌ക്കുന്നത്‌.



സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായും സിപിഐ എമ്മിന്‌ പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല. ജമാ അത്തിന്‍െറ തെറ്റായ നിലപാടുകളെ തുറന്നുകാട്ടി സി.പി.ഐ എം മുന്നോട്ടുപോകുമ്പോള്‍ അത്‌ `മൃദുഹിന്ദുത്വ സമീപന'മാണ്‌ എന്ന്‌ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നു. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയ പ്രമേയം ഇങ്ങനെ പറയുന്നു: ``ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഭാഗത്തുനിന്ന്‌ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ വിട്ടുവീഴ്‌ചയില്ലാതെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ തുടരുന്നതോടൊപ്പം ന്യൂനപക്ഷ സമുദായത്തിനുള്ളിലെ മതമൗലികവാദികളും തീവ്രവാദികളുമായ വിഭാഗങ്ങളെ നേരിടണം; അവരില്‍ ചില വിഭാഗങ്ങള്‍ക്കു വിദേശ ശക്തികളില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ട്‌.''



സി.പി.ഐമ്മിന്‌ ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‌ എതിരാണ്‌. കേരളത്തെ മാത്രം ഉദാഹരിച്ചാല്‍ ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും കൊലക്കത്തിക്ക്‌ ഇരയാക്കിയിട്ടുള്ളത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെയാമെന്ന്‌ കാണാം. എല്ലാ ജനവിഭാഗങ്ങളും യോജിപ്പോടെ പരസ്‌പരം ഇടകലര്‍ന്ന്‌ ജീവിക്കുന്ന സമൂഹത്തിനുവേണ്ടിയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ പ്രയത്‌നിക്കുന്നത്‌. അത്തരത്തിലുള്ള യോജിപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം വര്‍ഗീയവാദികള്‍ക്കും മതരാഷ്‌ട്ര സങ്കല്‍പ്പം മുന്നോട്ടുവയ്‌ക്കുന്നവര്‍ക്കും അംഗീകരിക്കാവുന്നതല്ല. അവര്‍ നിരന്തരം ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടും.



വര്‍ഗീയവാദികളുമായി സന്ധിയില്ല എന്നതിനൊപ്പം മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സി.പി.ഐ എം ഉണ്ടാകും. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത്‌ എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനത്തിനായി പൊരുതിയത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌. പള്ളികള്‍ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ വിവിധ മേഖലയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാനും മുന്നോട്ടുവന്നത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌. ജനങ്ങളെ വിവിധ അറകളായി തിരിക്കുന്ന സങ്കുചിത രാഷ്‌ട്രീയധാരകളെ ചെറുത്ത്‌, ജനങ്ങളെ യോജിപ്പിക്കുന്ന വിശാലമായ മുന്നേറ്റത്തിലൂടെയേ വര്‍ഗരാഷ്‌ട്രീയത്തിന്‌ മുന്നേറാനാകൂ. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അതിലൂടെയേ സാധ്യമാകൂ. അതിനാണ്‌ സിപിഐ എം പരിശ്രമിക്കുന്നത്‌. ആ ശ്രമത്തിന്‍െറ ഭാഗമായിത്തന്നെയാണ്‌ സംഘപരിവാറിനെയും ജമാ അത്തെ ഇസ്ലാമിയെയും പോലുള്ള വിധ്വംസക സംഘങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടാന്‍ പാര്‍ട്ടി തയാറാകുന്നത്‌. ജീവന്‍ ത്യജിച്ചും മതസൗഹാര്‍ദം സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന പാര്‍ട്ടിയുടെ ആഹ്വാനം നെഞ്ചേറ്റി വര്‍ഗീയ ഭ്രാന്തന്‍മാരുടെ ഹിംസാത്മതകയ്‌ക്കുമുന്നിലേക്ക്‌ നിര്‍ഭയം പാഞ്ഞുചെന്ന ധീരന്‍മാരുടെ പ്രസ്ഥാനമാണ്‌ സിപിഐ എം. കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്‌. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്‌.-പിണറായി.



........................................................................................................................................................................................................................................................................................



*ജമാ അത്ത് ഇസ്ലാമിയെക്കുറിച്ച് പിണറായി തന്നെ എഴുതിയ നിലപാടുകള്‍ ആണ് സുഹൃത്തുക്കളേ മുകളില്‍ നിങ്ങള്‍ വായിച്ച വാക്കുകള്‍.......

1.ഇത്തരത്തിലുള്ള ആശയ നിലപാടുകള്‍ ഉള്ള സിപിഎം ന്, ഏത് നയത്തിന്റെ അടിസ്ഥാനത്തില്‍ ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയും?

2.ഇത്തരത്തില്‍ ജമാ അത്തെ ഇസ്ലാമിയോട് നിലപാടുള്ള CPM ന്, ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരും അനുഭാവികളും എങ്ങിനെ വോട്ട് ചെയ്യും?

........................................................................................................................................................................................................................................................................................







സാമ്യതയുള്ള പോസ്റ്റുകള്‍

3 മറുപടികള്‍ ഇവിടെ:

nishad palapparambil പറഞ്ഞു...

ഇതില്‍ പുതിയതായി ഒന്നും ഇല്ലാ. ജമാഅത്തിനെതിരെ പത്രസമ്മേളനം നടത്തിയവരില്‍ UDF ഉം ഉണ്ടല്ലോ. എന്നുട്ടും അവര്‍ എന്തിനു വോട്ട് ചോദിച്ചു ഹിറാസെന്‍ററില്‍ പോയി?

2011, ഏപ്രിൽ 6 12:38 PM
MT Manaf പറഞ്ഞു...

ഇടതു വലതു ബന്ധമല്ലല്ലോ പ്രശ്നം. ജമാഅ ത്തിന്റെആദര്‍ശ പാപരത്വമല്ല്വ?

2011, ഏപ്രിൽ 6 1:42 PM
Noushad Vadakkel പറഞ്ഞു...

ജമാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക്‌ ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിയാണ്‌ സിപിഐ എം. മതത്തെ രാഷ്‌ട്രീയത്തിന്റെ തലത്തിലേക്ക്‌ കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ട്ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ``...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം.

കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്‌. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്‌.-പിണറായി.


ഇക്കണ്ട കാലമത്രയും കണ്ണടച്ച് വോട്ട് ചെയ്തിട്ടും ഇത്ര കടുത്ത ആരോപണം ഉന്നയിച്ച പിണറായി വിജയനെതിരില്‍ എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ ബ്ലോഗ്‌ എഴുതി പ്രതികരിക്കുന്നില്ല ...? അതോ അനുഭവത്തിന്റെ വെളിച്ചത്തില്‍ പിണറായി സഖാവ് സത്യം പറഞ്ഞു വിളിച്ചു എന്ന് കരുതുന്നുണ്ടോ ?

2011, ഏപ്രിൽ 6 1:49 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails