ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

മാധ്യമം പത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമം പത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഈ സഹമന്ത്രി വെറും ‘സഹ’ മന്ത്രിയല്ല




സഹമന്ത്രിമാരില്‍ ഒന്നാമനായിട്ടെന്ത്! ഒമ്പതാമനായിട്ടെന്ത്? ജമാഅത്തെ ഇസ്‌ലാമി മുഖപത്രം വകയാണ് ചോദ്യം. ആയുസ്സില്‍ ഒരു റേഷന്‍കാര്‍ഡപേക്ഷ പോലും പൂരിപ്പിച്ചു കൊടുത്ത പാരമ്പര്യമില്ലാത്തവര്‍ക്ക് ഈ വക സംശയങ്ങള്‍ സ്വാഭാവികം.
പക്ഷേ, മാധ്യമം ആരുടെ പത്രം എന്ന ചോദ്യംപോലെ ഉത്തരം കിട്ടാത്തതാവില്ല ഇത്. ആള്‍ക്കൂട്ടത്തില്‍വെച്ച് തള്ളിപ്പറയുകയും രഹസ്യമായി സ്വന്തം കുഞ്ഞ് എന്നവകാശപ്പെടുകയും ചെയ്യുന്ന ജമാഅത്ത് – മാധ്യമം രക്തബന്ധം പോലെയല്ല അഹമ്മദിന്റെ മന്ത്രിസ്ഥാനമെന്ന് സാരം.
മുസ്‌ലിംലീഗിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കു വീണ്ടും ‘വേവലാതി’ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലെ കന്നിപ്പരീക്ഷണം തന്നെ വിക്ഷേപണത്തറയില്‍ മൂക്കുകുത്തി വീണ ഒരു സംഘടന അതിന്റെ ജന്മസിദ്ധമായ സ്വഭാവം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന്.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ജമാഅത്തുകാര്‍ ആകെ നോക്കിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് ഇ. അഹമ്മദിന്റെ സ്ഥിതി എന്തെന്നു മാത്രമാണ്. അഹമ്മദ് സാഹിബിന്റെ കാര്യത്തില്‍ ജമാഅത്തുകാരുടെ ഉത്തരവാദിത്തബോധം അല്ലെങ്കിലേ കുപ്രസിദ്ധമാണ്.
ആദ്യം തോല്പിക്കാന്‍ ഓടി നടന്നു. അതിനുള്ള തിണ്ണബലം ഇല്ലാത്തതിനാല്‍ ഏശിയില്ല. പിന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനുള്ള മന്ത്രം ചൊല്ലലായി. ഫലം നാസ്തി. മത്സരിച്ച പാര്‍ട്ടിയും ഭാരവാഹിത്വമുള്ള പാര്‍ട്ടിയും വെവ്വേറെയാണെന്നു പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം തന്നെ റദ്ദാക്കാനായി അടുത്ത കുത്തിത്തിരിപ്പ്. അതും ഏറ്റില്ല. എല്ലാ കളിയിലും തോറ്റ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഒടുവില്‍ ഒരു സമാശ്വാസ സിദ്ധാന്തം കണ്ടുപിടിച്ചിരിക്കുന്നു. ‘സഹമന്ത്രി വെറും സഹമന്ത്രി മാത്രം’ എന്ന്.
ഒരിക്കല്‍ തന്റെ ക്ലാസിലെ കുട്ടിയുടെ അച്ഛനെ അങ്ങാടിയില്‍ കണ്ടപ്പോള്‍ മാഷ് പറഞ്ഞു: ‘ഇന്നലെ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ മകന്‍ എന്നെ ഒരേറ്. ഭാഗ്യത്തിന് തലക്കു കൊണ്ടില്ല. ഉടന്‍ അച്ഛന്റെ മറുപടി: എങ്കില്‍ അത് എന്റെ മോനാവാനിടയില്ല മാഷേ. അവന് ഉന്നം തെറ്റാറില്ല’. സാക്ഷാല്‍ അബുല്‍ അഅ്‌ലാ മൗദൂദിയെങ്ങാനും ഇനി വന്നാല്‍ കേരള ജമാഅത്തുകാരെ കണ്ടാല്‍ പറയും: ഏതായാലും ഇവരുടെ അച്ഛന്‍ പട്ടം എനിക്കുവേണ്ട. എന്റെ ഫിത്‌ന ചിലതെങ്കിലും ഫലിച്ചിരുന്നു.
മുസ്‌ലിംലീഗിന്റെ പദവികള്‍ക്കും ബഹുജനാംഗീകാരത്തിനുമെതിരെ അല്പമെങ്കിലും ആള്‍ബലമോ രാഷ്ട്രീയ പാരമ്പര്യമോ ഉള്ളവര്‍ അസൂയപ്പെടുന്നത് മനസ്സിലാക്കാം. ആരുടെയെങ്കിലും ചെലവിലല്ലാതെ സ്വന്തം മേല്‍വിലാസത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കാലുകുത്താന്‍ എഴുപത്തൊന്നു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തുള്ളിയിട്ടെന്തുഫലം. ഉള്ള ചോറും ചക്കയിലൊട്ടുന്നത് മിച്ചം.
കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് ഏത് വകുപ്പ് സ്വീകരിക്കണമെന്ന് എന്ത് അര്‍ഹത വെച്ചാണ് ജമാഅത്തുകാര്‍ ഉപദേശിക്കുന്നത്. കാല്‍നൂറ്റാണ്ടിന്റെ പത്രപ്രവര്‍ത്തനമേനി പറയുന്ന ജമാഅത്ത് ജിഹ്വ കാലൂന്നിയിട്ടിന്നോളം മുസ്‌ലിംലീഗിനെ കല്ലെറിയാനല്ലാതെ കൈ പൊക്കിയിട്ടില്ല.
പ്രസ്ഥാനത്തിനു കഴിയാത്തത് ഒരു ‘മാധ്യമം’ കൊണ്ടാവുമോ എന്നാണ് പരീക്ഷണം. ഒരു സമുദായം ഒന്നടങ്കം മെഹ്ബൂബെമില്ലത്തായി നെഞ്ചേറ്റിയ നേതാവിനെ താന്‍ അഞ്ചുപതിറ്റാണ്ടുകാലം നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും പുറത്തുകടത്തി പാര്‍ലമെന്റംഗത്വമടക്കമുള്ള പദവികള്‍ ഒന്നൊന്നായി അഴിച്ചുവെപ്പിച്ചു നിഷ്പ്രഭനാക്കിയതു മാത്രമാണ് ഈ ലീഗ് വിരുദ്ധ കളിയിലെ ഏക ജമാഅത്ത് വിജയം.
ആവേശകരമായ പ്രഭാഷണവുമായി മതവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന യുവപണ്ഡിതനെ തീവ്രവാദിയുടെ കുപ്പായമിടീച്ച് ആജീവനാന്തം ജയിലറയില്‍ തള്ളാന്‍ കഴിഞ്ഞതും വേണമെങ്കില്‍ മറ്റൊരു മാധ്യമനേട്ടമായി ജമാഅത്തിനവകാശപ്പെടാം.
അതിലപ്പുറം സ്വന്തം സമുദായത്തിനോ നാടിനോ വേണ്ടി ഒരു പുല്‍ക്കൊടി പോലും നേടിക്കൊടുക്കാത്തവരാണ്, ജീവിതം മുഴുവന്‍ ജനസേവനത്തിനായി സമര്‍പ്പിച്ചവരെ പരിഹസിക്കുന്നത്. അതിന്റെ ഒടുവിലെ പതിപ്പാണ് കഴിഞ്ഞ ദിവസം ദല്‍ഹി കുറിപ്പായി ജമാഅത്ത് പത്രം അരപ്പേജില്‍വെച്ചു വിളമ്പിയത്:

”മാനവശേഷി വികസനവകുപ്പ് കൈയില്‍വെച്ചിട്ടെന്ത്? റെയില്‍വേയിലിരുന്ന് കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലെന്ത്! വിദേശകാര്യ നയതന്ത്രം മെച്ചപ്പെടുത്താന്‍ നിലംതൊടാതെ പറക്കുകയാണ്, ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്യട്ടെ. സദ്ദാം ഹുസൈനെ അമേരിക്ക തൂക്കട്ടെ!” എന്നിങ്ങനെ ഇ. അഹമ്മദിനും മുസ്‌ലിംലീഗിനുമെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ സ്വന്തം വായനക്കാര്‍ക്കെങ്കിലും ബോധ്യപ്പെടുന്ന ഒരു തരി ന്യായമെങ്കിലും കൂട്ടത്തില്‍വെക്കണമായിരുന്നു.
വി.കെ. കൃഷ്ണമേനോനുശേഷം ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച, പലവട്ടം യു.എന്‍. അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദമായി ഉയര്‍ന്ന ഇ. അഹമ്മദ് എന്ന മലയാളി കേരളത്തിന്റെ അഭിമാന സന്തതിയാണെന്ന് മറ്റെല്ലാവരും വിളിച്ചു പറഞ്ഞപ്പോഴും മിണ്ടിയില്ല ജമാഅത്ത് ജിഹ്വ ഒരിക്കല്‍പോലും. വിശ്വപൗരനായി വളര്‍ന്ന ഈ മലയാളി മുസ്‌ലിം ദേശീയ രാഷ്ട്രീയത്തില്‍ പതിപ്പിച്ച വ്യക്തിമുദ്രക്കുനേരെ പരമ്പരാഗത വൈരവുമായി കണ്ണുംപൂട്ടിയിരുന്നു ജമാഅത്തുകാര്‍.

ഒരു വിദേശകാര്യ സഹമന്ത്രി പദവി കൊണ്ട് ഇ. അഹമ്മദ് സൃഷ്ടിച്ച നിശ്ശബ്ദ വിപ്ലവം കാണണമെങ്കില്‍ ആലപ്പുഴ സ്വദേശി നൗഷാദിന്റെ കണ്ണുകളില്‍ നോക്കുക. തദ്ദേശീയന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ സഊദിയില്‍ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവായിരുന്നു രണ്ടുകുട്ടികളുടെ പിതാവായ നൗഷാദ്.
കേന്ദ്ര മന്ത്രി എന്നതിനുമപ്പുറം ഒരു കുടുംബനാഥന്റെ ഉത്തരവാദിത്തബോധത്തോടെയാണ് ആ കാലം അഹമ്മദ് സാഹിബ് ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചത്. സഊദി ഭരണാധികാരികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും നയതന്ത്രപരമായ നടപടികള്‍ ഒരു നിമിഷംപോലും പാഴാക്കാതെ പൂര്‍ത്തിയാക്കിക്കൊണ്ടും മാസങ്ങള്‍ നീണ്ട പ്രയത്‌നം. ആ മന്ത്രിസ്ഥാനത്തിലൂടെ സഊദി ഭരണാധികാരികളുമായി സ്ഥാപിക്കപ്പെട്ട ഇ. അഹമ്മദിന്റെ സൗഹൃദത്തില്‍ ശിക്ഷ ഇളവുമാത്രമല്ല 2006 ജനുവരിയില്‍ നൗഷാദിന് ജയില്‍മോചനം തന്നെ സാധ്യമായി.

വിദേശരാജ്യങ്ങളിലെ തടവറകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഇങ്ങനെ തിരികെയെത്തിയത് എണ്ണമറ്റ ജീവിതങ്ങളാണ്. എല്ലാം ഒരു മന്ത്രിയെക്കൊണ്ടു തന്നെ. മറക്കില്ല മലയാളികളൊരിക്കലുമത്. വിദേശത്തുവെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹത്തിനായി ബന്ധുക്കള്‍ മാസങ്ങളും വര്‍ഷവും കാത്തിരിക്കുന്ന കാലത്തിന് അറുതിവരുത്തിയതും ഈ മന്ത്രി തന്നെ.
ഇ. അഹമ്മദ് എന്ന മലയാളി മന്ത്രിയുടെ പരിശ്രമം വിജയിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം പ്രാര്‍ത്ഥനയോടെ നിന്ന നാളുകളാണ് 2004 ജൂലൈ. ട്രക്ക് ഡ്രൈവര്‍മാരായ മൂന്ന് സിക്ക് യുവാക്കളെ ഇറാഖില്‍ ബന്ദികളാക്കി കലാപകാരികള്‍ വിലപേശി. ഇന്ത്യയെന്ന മഹാരാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചവരെ തന്ത്രപൂര്‍വ്വം വീഴ്ത്തി ആ മൂന്നു യുവാക്കളെ കുടുംബങ്ങള്‍ക്കെത്തിച്ചു കൊടുത്തു അഹമ്മദ്.
പരിചയസമ്പന്നരായ മുതിര്‍ന്ന കാബിനറ്റംഗങ്ങളും പ്രധാനമന്ത്രിക്കൊത്ത തലയെടുപ്പുള്ളവരും മാത്രം വഹിച്ചുപോന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും രാജ്യവും അന്നര്‍പ്പിച്ചത് വെറും കന്നിക്കാരനായ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ചുമലിലാണ്.

ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങളാണ് ബന്ദികളുടെ മോചനത്തിനായി അഹമ്മദ് നടത്തിയത്. കലാപകാരികളോട് അറബിയില്‍ സംസാരിച്ചു. അല്ലാത്തവരോട് അവരുടെ ഭാഷയില്‍. ഒരു തുള്ളി ചോര പൊടിയാതെ, ഒരു ജീവനും ഹനിക്കാതെ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സന്തതികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയുള്ള പരിഹാരം.
റാഞ്ചിയ വിമാനം തിരിച്ചുകിട്ടാന്‍ തീവ്രവാദികളെ വിട്ടയച്ച പ്രധാനമന്ത്രിമാരുള്ള രാജ്യത്താണ് എടപ്പകത്ത് അഹമ്മദ് എന്ന കണ്ണൂരുകാരന്‍, മലപ്പുറത്തിന്റെ ജനപ്രതിനിധി, മലയാളത്തിന്റെ അഭിമാനപുത്രന്‍ ഈ യുദ്ധവും വിജയിച്ചത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റുക മാത്രമല്ല; മുസ്‌ലിം രാഷ്ട്രങ്ങളില്‍ ചോരപ്പുഴകളൊഴുക്കുകയും ചെയ്ത കിരാതനായ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് 2006 മാര്‍ച്ച് ഒന്നിന് ഇന്ദ്രപ്രസ്ഥത്തില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്യാന്‍ തിക്കിത്തിരക്കിയവരില്‍ സാമ്രാജ്യത്വ ‘വിരോധി’കളായ ഇടതുപക്ഷക്കാര്‍ പോലുമുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ജോര്‍ജ്ജ് ബുഷിന് കൈകൊടുക്കാന്‍ വരി നിന്നവരുടെ കൂട്ടത്തില്‍ പക്ഷേ വിദേശകാര്യ സഹമന്ത്രിയായിട്ടും ഇ. അഹമ്മദിനെ മാത്രം കണ്ടില്ല. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സാരഥി. ഖാഇദെമില്ലത്തിന്റെ പിന്‍ഗാമി.
യാസര്‍ അറഫാത്തിനൊപ്പം നില്‍ക്കുന്ന കൃത്രിമ ഫോട്ടോവെച്ച രാഷ്ട്രീയക്കാരുള്ള നാടാണ് കേരളം. പക്ഷെ, ഫലസ്തീനിലെ വെള്ളവും വെളിച്ചവും തടയപ്പെട്ട രാമല്ലയിലെ വീട്ടില്‍ നിരായുധനായി ഏകാന്ത തടവിലെന്നപോലെ കഴിഞ്ഞ യാസര്‍ അറഫാത്തിനെ ചെന്നു കാണാന്‍ മനസ്സു കാണിച്ചവര്‍ ലോകനേതാക്കളില്‍പോലും ഏറെയില്ല.

2004 സെപ്തംബറില്‍ അമേരിക്കന്‍ ജൂത മിസൈലുകള്‍ വീടിനു മുകളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കടന്നുചെന്ന് യാസര്‍ അറഫാത്ത് എന്ന പൊരുതുന്ന ഫലസ്തീന്‍ നായകനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാന്‍ ഒരു നേതാവേ പുറംലോകത്തു നിന്ന് എത്തിയുള്ളൂ.
ലോക മുസ്‌ലിം നേതൃനിരയില്‍ നിന്നു തന്നെ ഒരാള്‍ മാത്രം. ഇന്ത്യയുടെ ഇ. അഹമ്മദ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ഫലസ്തീന്‍ അംബാസിഡര്‍ ഒസാമ മൂസ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു: ‘ഫലസ്തീനിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം ഇ. അഹമ്മദ് ഇന്ത്യ എന്ന പേര്’.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന, അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഏറ്റവുമധികം യത്‌നിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് അഹമ്മദ്.

അമ്പത് വര്‍ഷത്തിനുശേഷം ഒരു സഊദി രാജാവ് – അബ്ദുല്ല രാജാവ് – ഇന്ത്യ സന്ദര്‍ശിച്ചത് ഈ നയതന്ത്ര മികവിന് തെളിവാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേടിസ്വപ്‌നമായ ഇറാന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയതും ഈ വിദേശകാര്യ സഹമന്ത്രിയുടെ കൈപിടിച്ചു തന്നെ.
30 വര്‍ഷത്തിനുശേഷം ആദ്യമായൊരു കുവൈത്ത് അമീര്‍ ഇന്ത്യയില്‍ വന്നു. ഒന്നിലേറെ പ്രാവശ്യം ഖത്തര്‍, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്മാര്‍ എത്തി.
കുവൈത്തില്‍ നടന്ന 32 ഏഷ്യന്‍ രാജ്യങ്ങളുടെ സംവാദത്തില്‍ മന്ത്രിതലത്തിലെ നോമിനിയായും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടിയും പങ്കെടുത്തതും അഹമ്മദ് തന്നെ. ഐക്യരാഷ്ട്ര അസംബ്ലിയില്‍ ഫലസ്തീനുവേണ്ടി ഇന്ത്യയുടെ ശബ്ദമായി മാറി. ദല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിച്ചു.

മുംബൈ കലാപം സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് യു.എന്‍. രക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ കേസ് വാദിച്ചത് ഇ. അഹമ്മദായിരുന്നു. വി.കെ. കൃഷ്ണമേനോനും സ്വരാജ് സിങ്ങിനും ശേഷം ഇങ്ങനെ നിയുക്തനാകുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവ്. സഊദി രാജാവ് ആതിഥ്യം വഹിച്ച മതസൗഹൃദ ചര്‍ച്ചാ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചു സംസാരിച്ച മുസ്‌ലിം മന്ത്രി.
ദോഹയില്‍ ജി. 77 ഉച്ചകോടി നടക്കുമ്പോള്‍ അഹമ്മദിനെ മാത്രമാണ് പ്രധാനമന്ത്രി അയച്ചത്. വിദേശകാര്യ മന്ത്രിയായി മുതിര്‍ന്ന നേതാവ് നട്‌വര്‍ സിങ്ങ് ഉള്ളപ്പോഴാണിത്. അഫ്ഗാന്‍ സംബന്ധമായി റഷ്യയിലും ലണ്ടനിലും നടന്ന സമ്മേളനത്തിലും പസഫിക്ക്, അയര്‍ലണ്ട്, ഫിജി തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും ഇന്ത്യയെ ഇ. അഹമ്മദ് പ്രതിനിധീകരിച്ചു. പ്രധാനമന്ത്രി പങ്കെടുക്കേണ്ട നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് പ്രതിനിധിയായി അഹമ്മദ് നിയുക്തനായി.

സീനിയര്‍ മന്ത്രി നട്‌വര്‍ സിങ്ങ് സഭയിലിരിക്കെ സഹമന്ത്രി അഹമ്മദ് പലതവണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രധാനമന്ത്രി 3 മിനിട്ടും അഹമ്മദ് 48 മിനിട്ടും മറുപടി നല്‍കുന്ന ഘട്ടങ്ങള്‍ വരെയുണ്ടായി. ഇതൊന്നും ഇരന്നു വാങ്ങിയ അവസരങ്ങളല്ല. പരമയോഗ്യനെന്നു കണ്ട് രാജ്യം വിശ്വസിച്ചേല്‍പിച്ചതാണ്. ‘റാബിത്വത്തുല്‍ ഇസ്‌ലാമിയ ഫില്‍ഹിന്ദ്’ എന്ന് അറബ് സമൂഹത്തില്‍ മുസ്‌ലിംലീഗിന് പേര് കിട്ടുന്നതിലുള്ള അസഹിഷ്ണുതക്കപ്പുറം മറ്റെന്തുണ്ട് ജമാഅത്തിന്റെ ഈ ഹാലിളക്കത്തില്‍.
സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചതിലും ന്യൂനപക്ഷ കാര്യവകുപ്പ് രൂപീകരിക്കപ്പെട്ടതിലും ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ എണ്ണമറ്റ പദ്ധതികള്‍ നടപ്പിലാക്കിയതിലും അഹമ്മദിന്റെ സമ്മര്‍ദ്ദവും സ്വാധീനവും തെളിഞ്ഞുകാണാം.
ന്യൂനപക്ഷ പിന്നോക്ക ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ അര്‍ഹമായ പ്രദേശങ്ങളുള്‍പ്പെടാത്തതിനാല്‍ ബ്ലോക്കടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന അഹമ്മദിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു.
മാനവ വിഭവശേഷി വകുപ്പുംവെച്ച് മാനം നോക്കി കിടക്കുകയല്ല ഈ സഹമന്ത്രി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 125 കോടി രൂപയാണ് അഹമ്മദിന്റെ പരിശ്രമത്തില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

ആ പണം അപേക്ഷ കൊടുത്ത് വാങ്ങി കീശയിലിട്ടശേഷമാണ് അഹമ്മദ് വല്ലതും ചെയ്‌തോ എന്ന് ജമാഅത്തുകാര്‍ക്ക് സംശയം. ലോകപ്രസിദ്ധമായ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് കേരളത്തിനായി മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്നു. ഉന്നതദേശീയ നിലവാരമുള്ള എഞ്ചിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടും വിദേശ ഭാഷാ സര്‍വകലാശാലയും (ഇഫഌ) കേരളത്തിനു കിട്ടി.
രാജ്യത്തെ മുപ്പത്തൊന്നാമത് പാസ്‌പോര്‍ട്ട് ഓഫീസ് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥാപിച്ചു. എല്ലാ സംസ്ഥാനത്തും ഇനിയും പാസ്‌പോര്‍ട്ട് ഓഫീസ് ആയില്ലെന്നിരിക്കെയാണിത്. 13 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ കേരളത്തിലേക്കെത്തിച്ചു.
19 മാസം കൊണ്ട് 19 തീവണ്ടികള്‍ ജനശതാബ്ദി ഉള്‍പ്പെടെ കേരളത്തിന് നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര റെയില്‍വേ സഹമന്ത്രിയാണ് അഹമ്മദ്. സംസ്ഥാനത്തെ വന്‍ നഗര സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി.

അരനാഴിക നേരംകൊണ്ട് ഇത്രയും അത്ഭുതം കാണിക്കാന്‍ തന്നെ അസാമാന്യ ഭരണനൈപുണ്യം വേണം. അതു മനസ്സിലാക്കാനുള്ള ബുദ്ധി ജമാഅത്തുകാര്‍ക്ക് പടച്ചവന്‍ കൊടുത്തിട്ടില്ല.
സ്വന്തമായി നയവും നിലപാടും അത് നടപ്പില്‍ വരുത്താന്‍ ഇച്ഛാശക്തിയുമുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പുതുതായി രാഷ്ട്രീയം പരീക്ഷിക്കാനിറങ്ങിയ ഭാഗ്യാന്വേഷികളല്ല മുസ്‌ലിംലീഗുകാര്‍. ഒരിക്കല്‍ ഹറാമാക്കിയതിനെ ഹലാലാക്കി കയ്യിട്ട് വാരി തിന്നുന്ന ഗതികെട്ട ജന്മമല്ല ഈ പ്രസ്ഥാനത്തിന്റേത്.
വിമോചന സമരത്തിന്റെ തീപടരും കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച് രാഷ്ട്രീയത്തില്‍ പാദമൂന്നി അഗ്നിപരീക്ഷകള്‍ അതിജീവിച്ചുവന്ന പൊതുപ്രവര്‍ത്തകനാണ് ഇ. അഹമ്മദ്. മുളയിലെ കാണിച്ച വിളയുടെ കരുത്ത് കാണാം ആ ജീവിതപ്പാതയില്‍. ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ അകമ്പടിയുണ്ട്. പോരാത്തതിന് നിര്‍ഭയനും മഹാപണ്ഡിതനുമായ ഗുരു പകര്‍ന്നു നല്‍കിയ സിദ്ധികളും.

ഐക്യകേരളം വരും മുമ്പുള്ള മദ്രാസ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി ഡോ. സുബ്ബരായന്‍ പ്രഖ്യാപിച്ചു: ”എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ ഞാന്‍ നശിപ്പിച്ചു കൊണ്ടിരിക്കും’. പ്രത്യുത്തരമായി ഉടന്‍ വന്നു കൊടുങ്കാറ്റ് മൂളുന്ന സിംഹഗര്‍ജനം”.
”എന്റെ ശ്വാസം നിലക്കും വരെ മുസ്‌ലിംലീഗ് നിലനിര്‍ത്താന്‍ ഞാന്‍ പൊരുതി കൊണ്ടിരിക്കും. അതിനെ തടുക്കാന്‍ പോന്ന ശക്തികള്‍ ഭൂമിയില്‍ പിറന്നിട്ടില്ല”. അപ്പറഞ്ഞതാണ് ഗുരു. കെ.എം. സീതി സാഹിബ്. ആ സിംഹത്തില്‍ നിന്നും പഠിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയം.
തുടര്‍ന്ന് വായിക്കുക

"ഫെയര്‍ വെല്‍ " ചോദിച്ചു വാങ്ങുന്ന വെല്‍ ഫെയര്‍ പാര്‍ട്ടി




തുടര്‍ന്ന് വായിക്കുക

ജമാഅത്തും മാധ്യമവും പിന്നെ ഇ മെയിലും ..

ജമാഅത്തും മാധ്യമവും പിന്നെ ഇ -മെയിലും   



തുടര്‍ന്ന് വായിക്കുക

കോണി ചിഹ്നത്തില്‍ ആണി കയറ്റുന്നവര്‍

ഒരു മുന്നണിയെയും മുസാഫഹത്ത് ചെയ്യാതെ ഒറ്റാന്തടിയായി മത്സരിച്ചു മുസ്ലിംലീഗ് 1962ല്‍ ലോക്സഭയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായി മുസ്ലിംലീഗിനെ ഉയര്‍ത്തിപ്പിടിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥി. സി.എച്ച്. മുഹമ്മദ്കോയ കോഴിക്കോട്ടും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍. റമസാന്‍ മാസം. ഫെബ്രുവരിയിലെ പൊരിഞ്ഞ ചൂട്. അര നൂറ്റാണ്ട് മുമ്പാണ്. പ്രചാരണ തന്ത്രങ്ങളും വാര്‍ത്താലോകവും ഇക്കാലം പോലെ വികസിച്ചിട്ടുമില്ല. നോമ്പുനോറ്റ് ദാഹിച്ചു വലഞ്ഞ് ക്യൂ നില്‍ക്കാന്‍ സാധാരണക്കാരായ മുസ്ലിം വോട്ടര്‍മാര്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിച്ചു. ഖാഇദേമില്ലത്തിന്റെ കാര്യം കഷ്ടമാണെന്ന്. കേരളത്തിലെ മുസ്ലിംലീഗ് ചരിത്രത്തിലറിയപ്പെടുന്ന ഒട്ടുമിക്ക നേതാക്കളും ഏറനാടന്‍ ഗ്രാമങ്ങളിലെ തിളക്കുന്ന വെയിലത്തുണ്ട്. പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഒന്നിച്ചു ഫലിച്ചു. ഖാഇദേമില്ലത്ത് ജയിച്ചു. സി.എച്ചും. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സഖ്യത്തില്‍ ഒരു സീറ്റ് മാത്രം കിട്ടിയ മുസ്ലിംലീഗിന് ഒറ്റയ്ക്കായപ്പോള്‍ രണ്ടിടത്ത് വിജയം. കേരള പത്രങ്ങള്‍ പ്രാദേശിക വാര്‍ത്തയില്‍ മുസ്ലിംലീഗിന്റെ വിജയം സമ്മതിച്ചെഴുതി. 

പക്ഷേ ദേശീയ തലത്തിലെ കക്ഷിനിലയില്‍ മുസ്ലിംലീഗ് ഇല്ല. സ്വതന്ത്രര്‍ക്കും കക്ഷിരഹിതര്‍ക്കുമുള്ള കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന വിശേഷണത്തിലായിരുന്നു കരുത്തരായി ജയിച്ചുപോയ ഖാഇദേമില്ലത്തിനെയും സി.എച്ചിനെയും തെരഞ്ഞെടുപ്പിന്റെ കണക്കെഴുത്തുകാര്‍ പെടുത്തിയത്. ഈ "വിധി' തന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ മുസ്ലിംലീഗിനെ പിന്തുടര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സുലഭമായി എം.എല്‍.എമാരുമുള്ള കക്ഷി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന്റെ ഉജ്വല നേട്ടങ്ങള്‍. പുലരുവോളം വിജയാഹ്ലാദ പ്രകടനങ്ങള്‍. എല്ലാം കഴിഞ്ഞ് പത്രം നിവര്‍ത്തിയാല്‍ ലോക്സഭയുടെ കക്ഷിനിലയില്‍ "മുസ്ലിംലീഗ്' കാണില്ല. എല്ലാ കണക്കുമറിയുന്ന മലയാളപത്രങ്ങള്‍പോലും അത് വേറിട്ടെഴുതാന്‍ മടിച്ചു. ന്യൂഡല്‍ഹി നല്‍കുന്നത് മാത്രം അച്ചടിച്ചു. 

ഇത് മറികടക്കേണ്ട ആവശ്യം മുസ്ലിംലീഗിനു തന്നെയായിരുന്നു. മുസ്ലിം ലീഗ് എന്ന വേറിട്ട വ്യക്തിത്വംകൊണ്ട് പൊരുതി നേടിയ ആനുകൂല്യങ്ങളുടെ തണലുള്ള സമുദായത്തിന് ഇതത്യാവശ്യവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ "എെഡന്റിറ്റി' നിലനിര്‍ത്തുന്നതിന് ആവശ്യമായ ഘടനാപരമായ നടപടികള്‍ സ്വാഭാവികമായും അവിടെ രൂപപ്പെട്ടു. അത് ഫലിച്ചു. ഇന്ത്യന്‍ നിയമനിര്‍മാണസഭയുടെ കക്ഷിനില കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന നിസ്സാരവത്ക്കരണത്തിനു പകരം "മുസ്ലിംലീഗ്' എന്ന മേല്‍വിലാസമെഴുത്ത് അനിവാര്യമായി. 


അന്നു മുതല്‍ തന്നെയാണ് പല ജന്മശത്രുക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലായ്മ തുടങ്ങിയതും. ആവതുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ അത്യാപത്തിനെക്കുറിച്ച് മുഖപ്രസംഗമെഴുതിയ ദിവസംതന്നെ അതേ പേജില്‍ അതിലും ഭീകരമായ തലക്കെട്ടില്‍ "മുസ്ലിംലീഗ്: ലയനത്തിലെ ചതിക്കുഴികള്‍' എന്ന് ജമാഅത്ത് പത്രം മുഖ്യലേഖനം പ്രസിദ്ധീകരിച്ചത്. മുല്ലപ്പെരിയാര്‍ മേഖലയിലെ ഭൂചലനങ്ങളും തമിഴ്നാട് അതിര്‍ത്തിയിലെ തല്ലും പിടിയുമായി ജനം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ വൈകാരികത ഒട്ടും ചോരാതെ ഇന്ത്യ നേരിടുന്ന "ഏറ്റവും ഭയാനകമായ' പ്രശ്നത്തെക്കുറിച്ച് ജമാഅത്ത്പത്രത്തില്‍ കെ.കെ. ഷാഹിന ഇങ്ങനെ തുടങ്ങി:

"ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്.... തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ എെ.യു.എം.എല്‍ എന്ന പേരിനു നേരെ ചിഹ്നത്തിന്റെ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനു നേരെയാണ് കോണി. എം.എല്‍.കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ഇതെല്ലാം ഒന്നു തന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്നു തെരെഞ്ഞെടുപ്പ് കമ്മീഷനും...... തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം എം.എല്‍.കെ.എസ്.സി എന്ന ഈ പാര്‍ട്ടി 1989ലാണ് രജിസ്റ്റര്‍ ചെയ്തത്. കോണി അതിന്റെ സ്വന്തം ചിഹ്നമാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെ പരിണാമമായിരുന്നു ദേശീയ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കൈയില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ കേരള നേതൃത്വം നടത്തിയ നീക്കം. പാര്‍ട്ടി പിളര്‍ത്തി സേട്ട് കോണി ചിഹ്നം സ്വന്തമാക്കിയാലോ എന്നു ഭയന്ന് കേരളത്തിലെ ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ജനനത്തിനു കാരണം. 1989ല്‍ നടന്ന നിശ്ശബ്ദമായ ഈ രൂപാന്തരം അതിനു ചുക്കാന്‍ പിടിച്ചവരല്ലാതെ മറ്റാരും അറിഞ്ഞില്ല. സേട്ട് പോലും. ലക്ഷക്കണക്കിന് വരുന്ന ലീഗണികള്‍ തുടര്‍ന്നും കോണി ചിഹ്നത്തില്‍ വോട്ട് ചെയ്തു. എന്നാല്‍ കണ്ണടച്ചു കോണിക്കു കുത്തുമ്പോഴും ജനങ്ങള്‍ക്കറിയില്ല ആ ചിഹ്നം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടേതല്ല (കേരള സ്റ്റേറ്റ് മുസ്ലിംലീഗിന്റേതാണെന്ന്). എെ.യു.എം.എല്‍ എന്ന പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്നു ഭാവിച്ചും ആ പാര്‍ട്ടിയുടെ ബാനറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും ലീഗണികളെയും പൊതുജനങ്ങളെയും കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്നു.'' ഇവ്വിധം താളുകള്‍ നിറഞ്ഞുകവിയുന്നു കോണി ചിഹ്നത്തില്‍ ആണി കയറ്റുന്ന ജമാഅത്ത് സങ്കടം. ശുദ്ധ മതേതരത്വത്തിനു ഭാരമാകുമെന്നു കരുതി ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ "എെഡന്റിറ്റി' ഊരിയെറിഞ്ഞ് ചാന്തുപൊട്ടും ചങ്കേലസ്സുമണിഞ്ഞിട്ടും ഗുണം കിട്ടാതെ പോയവരെ തന്നെ ഈ ലീഗ് വിരുദ്ധ പ്രചാരവേലയുടെ ചുമതല ഏല്‍പിച്ചതും ബഹുകേമമായി. മുസ്ലിംലീഗിന്റെ ഭാവിയോര്‍ത്ത് ജമാഅത്ത് പത്രവും ലീഗ് നേതാക്കളെ തെരുവില്‍ തെറിവിളിച്ചു കുപ്രസിദ്ധിയുള്ളവരും അധികം വേവലാതികൊള്ളുന്നത് അപഹാസ്യമാണ്. 


സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ മുസ്ലിംലീഗിനു രൂപീകരണ ഘട്ടംതൊട്ടുള്ള നയനിലപാടുകളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണഘടനയും സംഘടനാ രീതികളുമുണ്ട്. രാജ്യത്തെ മാറിമാറിവരുന്ന നിയമങ്ങള്‍പ്രകാരം ഒരു വ്യവസ്ഥാപിത കക്ഷിയുടെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കടമ്പകളേറെ കടക്കേണ്ടതുമുണ്ട്. മെയ്യനങ്ങാതെ വരമ്പത്ത് നിന്നു രാഷ്ട്രീയംകണ്ടു ശീലിച്ചവര്‍ക്ക് അത് മനസ്സിലായെന്നുവരില്ല. "1989ല്‍ സേട്ടു പോലുമറിയാതെ കേരള നേതാക്കള്‍ നടത്തിയ രഹസ്യ നീക്കമാണ് പുതിയ രജിസ്ട്രേഷന്‍' എന്ന കണ്ടുപിടിത്തമാണ് കടുകട്ടി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന് അന്ന് മുസ്ലിംലീഗിലും അതിന്റെ സംസ്ഥാന കമ്മിറ്റിയിലുമുള്ള സ്വാധീനശക്തി എത്രയായിരുന്നുവെന്നുകൂടി അന്വേിച്ചറിയുന്നത് നന്നാവും. കള്ളം പറയുമ്പോഴും വേണം ചെറിയൊരു ചേര്‍ച്ച.

ഇ.എം.എസിന്റെ ശരീഅത്ത് വിരുദ്ധ യുദ്ധത്തിനെതിരെ മുസ്ലിംലീഗും സേട്ടുസാഹിബും പടനയിച്ചതിന്റെ തുടര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പ് കാലമാണത്. ഭൂരിപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംഘടനകളെ മുഴുവന്‍ സി.പി.എം തള്ളിപ്പറയുകയാണന്ന്. "തങ്ങന്മാരുടെയും മുസ്ല്യാക്കന്മാരുടെയും' കാലം കഴിഞ്ഞു, "ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം' തുടങ്ങിയ കുടിലവര്‍ഗീയതയുടെ പ്രസ്താവനകള്‍ നമ്പൂതിരിപ്പാട് അഴിച്ചുവിട്ട സന്ദര്‍ഭം. "ശിലയിട്ടത് തര്‍ക്ക ഭൂമിയിലല്ല' എന്ന് സേട്ടുസാഹിബ് പറഞ്ഞതായും വര്‍ഗീയകലാപം നടന്ന ഭഗല്‍പൂരില്‍ അദ്ദേഹം പോയിട്ടില്ലെന്നും ജമാഅത്ത് പത്രത്തില്‍ ലേഖനങ്ങള്‍ പൊടിപൊടിക്കുന്ന ഘട്ടം. ബനാത്ത്വാലാ സാഹിബിനെ മത്സരരംഗത്തു നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ പൊന്നാനിയില്‍ സേട്ടുസാഹിബിനെ മത്സരിപ്പിച്ച 1991ലെ തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പാണ് ജമാഅത്ത് പത്രം അപ്പറഞ്ഞ കാലം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി. സേട്ടു സാഹിബിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയറായ ബി.വി. അബ്ദുല്ലക്കോയയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറിമാര്‍. യു.എ. ബീരാനും പി. സീതി ഹാജിയും മുന്‍ സ്പീക്കര്‍ ബാവ ഹാജിയും കൊരമ്പയിലും പി.എം. അബൂബക്കറും സി.കെ.പി. ചെറിയ മമ്മുക്കേയിയുമെല്ലാം സംഘടനയുടെ അമരത്തുണ്ട്. അന്ന് പുതിയൊരു രജിസ്ട്രേഷന്‍ എന്ന ആശയമുയര്‍ന്നെങ്കില്‍ അത് സേട്ടു സാഹിബ് അറിയാതെയാവില്ല എന്ന് ആര്‍ക്കുമുറപ്പിക്കാനാവും.

ഭരണഘടനാ വിദഗ്ധനും നിയമപണ്ഡിതനുമായ ജി.എം. ബനാത്ത്വാലയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി. ഖാഇദേമില്ലത്തിന്റെ വലംകൈയായിരുന്ന എ.കെ.എ. അബ്ദുസമദ് ദേശീയ ഭാരവാഹിയാണ്. 1989ല്‍ ആര് തമ്മില്‍ എന്ത് വിഭാഗീയതയാണ് മുസ്ലിംലീഗിലുണ്ടായിരുന്നത് എന്ന് കൂടി ജമാഅത്ത് പത്രം വിശദീകരിക്കണം. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗ് പുറത്തിറങ്ങിയ ഘട്ടമുണ്ട്. അത് 1991ലാണ്. ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. ആരാധനാലയങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിജപ്പെടുത്തണമെന്നും മുസ്ലിംകള്‍ക്കു മാത്രമായി കേന്ദ്ര സര്‍വീസില്‍ ആറു ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു അത്. രാജീവ്ഗാന്ധിയുടെ സാന്നിധ്യത്തില്‍ അതിന്മേലെടുത്ത സുനിശ്ചിത തീരുമാനത്തെ തുടര്‍ന്നു ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് രംഗത്തെ നിയമ സാങ്കേതിക പ്രശ്നങ്ങള്‍ തന്നെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിനു നിമിത്തമായത്. ഇത് സംഘടനയുടെ ആദ്യഭരണഘടനതൊട്ട് വ്യക്തമാണ്. ഖാഇദേമില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ജീവിച്ചിരുന്ന കാലത്തെ "കേരള സ്റ്റേറ്റ് മുസ്ലിംലീഗ് ഘടനയും നിയമങ്ങളും' എന്ന ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് ഇത് വിശദമാക്കുന്നു: ""ഈ സംഘത്തിന്റെ പേര്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്നായിരിക്കുന്നതും ഇത് കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനോട് അനുബന്ധിച്ചിരിക്കുന്നതുമാകുന്നു''. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അനുബന്ധമായിരിക്കുമ്പോള്‍ തന്നെ കേരള സ്റ്റേറ്റ് മുസ്ലിംലീഗിനു പ്രത്യേകമായ ഭരണഘടനയും പ്രാഥമിക മെമ്പര്‍ഷിപ്പും സംഘടനയുടെ രൂപീകരണം തൊട്ടുള്ളതാണെന്നര്‍ത്ഥം. ദേശീയ അധ്യക്ഷ പദവി വഹിച്ച ഖാഇദേമില്ലത്ത്, സേട്ടു സാഹിബ്, ബനാത്ത്വാല, ഇ. അഹമ്മദ് എന്നിവരെല്ലാം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതാത് കാലത്തെ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ യഥാക്രമം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദേശീയ പ്രസിഡണ്ടുമാരായ സ്ഥാനാര്‍ത്ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രഖ്യാപിച്ചു പോന്നിട്ടുള്ളത്. അത് മുസ്ലിംലീഗിന്റെ സംഘടനാപരമായ രീതിയാണ്.

രാജ്യത്തിന്റെ പൊതുനിയമത്തിനുള്ളില്‍ ജനാധിപത്യ, നിയമ വ്യവസ്ഥക്കു വിധേയമായി ഓരോ സംഘടനക്കും സ്വന്തമായ ഭരണഘടനയും ഘടനാരീതികളുമുണ്ട്. അതിന്റെ അനുബന്ധമായി പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. അതില്‍നിന്നുള്ള മാറ്റം സാവകാശം മാത്രമേ സാധ്യമാകൂ. രാജ്യത്തെ പൊതു നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ യഥാവിധി ലഭ്യമാക്കാനും നിയന്ത്രണങ്ങള്‍ ദോഷകരമാവാതിരിക്കാനും സംഘടനകള്‍ ചില ക്രമീകരണങ്ങള്‍ വരുത്തും. ഏത് വിപ്ലവം പറയുന്ന സംഘടനയുടെയും ഔദ്യോഗിക ഘടനയില്‍ ഇപ്പറഞ്ഞതുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളും ആയിരക്കണക്കിനു കീഴ്ഘടകങ്ങളും പോഷകഘടകങ്ങളും വിവിധ തലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വവും മത്സരവും വിജയവും അധികാര പങ്കാളിത്തവുമെല്ലാമുള്ള ഒരു വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. 

ആട് തോട് കടക്കാന്‍ നില്‍ക്കുന്നതുപോലെ രാഷ്ട്രീയത്തിലേക്ക് മണംപിടിച്ചുവന്ന് പേടിച്ചു പിന്മാറുന്ന പുത്തന്‍ പാര്‍ട്ടികളുടെ അഴകൊഴമ്പന്‍ രീതി പറ്റില്ല മുസ്ലിംലീഗിന്. തീരുമാനങ്ങളെടുക്കുമ്പോള്‍ പലതും നോക്കാനുണ്ട്. സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള പശ്ചാത്തലമൊരുക്കണം. കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടാനുള്ള നിശ്ചിത കണക്കുകള്‍, സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്തല്‍, ആറു പതിറ്റാണ്ടോളമായ പൊതുസമ്മതിയുള്ള ഔദ്യോഗിക ചിഹ്നം എന്നിവയും. അധികാരത്തിന്റെ കൊടിവെച്ച കാറില്‍ തലങ്ങുംവിലങ്ങും പാഞ്ഞ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി നാട് വിറപ്പിച്ച പല ദേശീയ, സംസ്ഥാന പാര്‍ട്ടികളും ശ്മശാനം പൂകിയതാണ് കേരള രാഷ്ട്രീയം. അവിടെ മുസ്ലിംലീഗ് അജയ്യമായി നിലകൊള്ളുന്നത് അതിന്റെ നയപരിപാടികളും നേതാക്കളുടെ ഇച്ഛാശക്തിയും അണികളുടെ കെട്ടുറപ്പും സമുദായത്തിന്റെ നിറസ്നേഹവും കൊണ്ടാണ്. കേരള ജനതയുടെ വിശ്വാസമാണ് മുസ്ലിംലീഗിന്റെ കരുത്ത്. 

ഭിന്നിപ്പിച്ചും ദുര്‍ബല മനസ്സുകളെ പ്രലോഭിപ്പിച്ചും ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചും ആയുസ് കളഞ്ഞവര്‍ പഴയ മരുന്ന് ഫലിക്കാതായപ്പോള്‍ പുതിയത് പരീക്ഷിക്കുകയാണ്. ഒപ്പ് പതിയാത്തതിന് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ തള്ളിക്കുന്നത്പോലുള്ള കേവലം സാങ്കേതികത്വത്തില്‍ തൂങ്ങി. അതിന് ചില കോടാലിക്കൈകളും.
തുടര്‍ന്ന് വായിക്കുക

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഹാലിളകുന്നവരോട് . .




പഞ്ചസാര ചാക്കിന്റെ മുകളില്‍ പഞ്ചസാര എന്ന് എഴുതി രുചി നോക്കിയാല്‍ മധുരമുണ്ടാകില്ലെന്ന് മാത്രമല്ല എഴുതിയത് മാഞ്ഞ് പോകാനേ സാദ്ധ്യതയുള്ളൂ എന്ന പോലെയാണ് ഈ അടുത്ത കാലത്തായി മാധ്യമം ദിന പത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വിലപ്പെട്ട സമയവും പേജുകളുമൊക്കെ ലീഗിന്റെ മേല്‍ കുതിര കയറാന്‍ നീക്കി വെക്കുന്ന ഇത്തരക്കാര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല സ്വയം അപഹാസ്യരാവുകയാണെന്ന കാര്യവും വിസ്മരിക്കരുത്. കേരളത്തില്‍ ദേശാഭിമാനി പത്രം ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ സി.പി.എം. അനുഭാവികള്‍ക്ക് മാധ്യമം ദിനപത്രം കൊണ്ട് സംതൃപ്തിയടയാമായിരുന്നു.
2011 നിയമസഭാ‘ തെരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ ആരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയമാണ്. ഈ അംഗീകാരത്തെയാണ് ചില തല്‍പര കക്ഷികള്‍ പത്ര മാധ്യമങ്ങളെ ഉപയോഗിച്ച് വാചക കസര്‍ത്തു കൊണ്ട് അമ്മാനമാടുന്നത്. ശക്തമായ അടിത്തറയും നേതൃത്വവുമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തം അണികളെ മനസ്സിലാക്കിയെടുക്കാനും അവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുവാനുമുള്ള ഒരു നേതൃത്വം ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. 2006 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കടക്കം ഏറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്. ശേഷം നടന്ന 2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ അവസാനമായി 2011 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയാണ് ലീഗ് നേതൃത്വത്തിന്റെ കഴിവിനെ അംഗീകരിക്കേണ്ടതും വിലയിരുത്തേണ്ടതും.
മാധ്യമം പത്രത്തില്‍ പി.പി. അബ്ദുല്‍ റസാഖിന്റെ “തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നില്‍’ (16/05/2011) എന്ന ലേഖനത്തില്‍ പറയുന്നു. 40000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറിനില്‍ക്കണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയം യു.ഡി.എഫിന് ക്ഷീണം ചെയ്തുവെന്നും. കൂടാതെ 6 മാസം കഴിഞ്ഞ് മല്‍സരിച്ച് എല്ലാം തെളിഞ്ഞതിനും ശാന്തമായതിനും ശേഷം ഡമ്മി സ്ഥാനാര്‍ത്ഥിയെ രാജി വെപ്പിച്ച് കൂടുതല്‍ തിളക്കത്തോടെ തിരിച്ച് വരാമായിരുന്നുവെന്നും. എന്തൊരു വിചിത്രമായ കണ്ടെത്തലാണിത്. എന്താണ് ശാന്തമാകേണ്ടതും തെളിയേണ്ടതും. ശാന്തമാകാന്‍ മലപ്പുറത്തോ വേങ്ങരയിലോ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ല. പിന്നെ തെളിയിക്കേണ്ടത് വര്‍ഷങ്ങളായി കോടതിയായ കോടതികളൊക്കെ കയറിയിറങ്ങിയിട്ടും തെളിയിക്കാന്‍ കഴിയാത്തത് 6 മാസം കൊണ്ട് തെളിയുമെന്ന് ഏതെങ്കിലും റഊഫുമാര്‍ ഉറപ്പ് നല്‍കിയോ? അങ്ങനെയാണെങ്കില്‍ എന്ത്കൊണ്ട് 6 മാസം മുമ്പ് തെളിയിക്കാതിരുന്നു.
കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷവും ഒരു ത്രാസില്‍ തൂക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ‘ഭൂരിപക്ഷത്തോളം വരില്ല കേരളത്തിലെ ജമാഅത്തുകാരുടെ എണ്ണം. അത്രത്തോളം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ലീഗിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ലീഗിനെ നേര്‍വഴിയിലേക്ക് നയിക്കാനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതും. കൂടാതെ മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതിന്റെ കുറ്റവും ലീഗിന്റെ മേല്‍ ചുമത്തുകയാണ് ടി. ആരിഫലിയും നേതൃത്വവും. ഇവിടെയാണ് ജമാഅത്തിന്റെ ഹാലിളക്കം വ്യക്തമാകുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രീതിയും അംഗീകാരവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെ ഒന്നാമത്തെ കാരണം തന്നെ തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് അത് എന്നതു കൊണ്ടാണ്. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തതിന്റെ മുഖ്യ കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഉല്‍ഭവവും ലീഗ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ നയങ്ങളുമാണ്. ബാബരി മസ്ജിദ് തകര്‍ച്ചയോടനുബന്ധിച്ച് കേരളം വര്‍ഗീയ കലാപത്തിലേക്ക് വഴുതി മാറുന്ന പ്രതിസന്ധി ഘട്ടത്തില്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് വഹിച്ച പങ്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ പോലും അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്.
സി.പി.എമ്മും ഘടക കക്ഷികളും ഒരു വ്യക്തിക്ക് ഇത്ര മാത്രം താരപരിവേശം കൊടുക്കുന്നതിലൂടെ സ്വന്തം തകര്‍ച്ചയാണ് കുഴിതോണ്ടുന്നതെന്ന് മനസ്സിലാക്കണം. പാര്‍ട്ടിയുയടെ എക്കാലത്തും സ്മരിക്കപ്പെടുന്ന നേതാക്കളായ ഇ.എം.എസും ഇ.കെ. നായനാരുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി ജീവിതമുഴിഞ്ഞു വെച്ചവരാണ്. ഇവരുടെയൊന്നും നാലയലത്ത് പോലും വെക്കാന്‍ പറ്റാത്ത വി.എ.സ്. അച്യുതാനന്ദന് "ഫാക്ടര്‍' ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കാരാട്ടും നേതാക്കന്‍മാരും ശ്രമിച്ചതിലൂടെ പാര്‍ട്ടിയുടെ അധ:പതനമാണ് തെളിയിച്ചിരിക്കുന്നത്. മല്‍സരിക്കാന്‍ ടിക്കറ്റിന് വേണ്ടി പന്തം കൊളുത്തി പ്രകടനവും റോഡ് നീളെ പ്രതിഷേധ പ്രകടനങ്ങളും. സ്വന്തം പാര്‍ട്ടിയുടെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പോസ്റ്ററിന് മുകളില്‍ അണികള്‍ക്ക് ചാണകമെറിയേണ്ടിവന്നു. അഞ്ച് വര്‍ഷം കേരളം ‘ഭരിച്ച ഒരു മുഖ്യമന്ത്രിക്കാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം. അങ്ങനെ മല്‍സരിക്കേണ്ടി വന്ന ഒരാള്‍ക്കാണ് ഫാക്ടര്‍ പട്ടം ചാര്‍ത്തിക്കൊടുത്തതും.
വി.എസിനെ കരുവാക്കി വി.എസ്. ഫാക്ടര്‍ പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് പരാജയ ‘ഭാരം മറച്ച് വെക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണെന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
തുടര്‍ന്ന് വായിക്കുക

CPM മാനദണ്ഡനങ്ങള്‍


എഡിറ്റോറിയല്‍
പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ.ജോസഫിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുതന്നെ. അന്വേഷിച്ചാല്‍ വല്ലതും തടയുകയും ചെയ്യും. അത് ആ വകുപ്പിന്റെ പ്രത്യേകതയാണ്. എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന വകുപ്പായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്. അതിലുപരി ഭരണതലത്തില്‍ ആദ്യ കാലഘട്ടത്തില്‍ മികച്ച പ്രതിച്ഛായ കാട്ടിയിരുന്ന ജോസഫിന്റെ റേറ്റിങ് പിന്നീട് എത്ര പെട്ടെന്നാണ് താഴോട്ടുപോയത്. എന്തൊക്കെ ആരോപണങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനാല്‍ ഏര്‍പ്പെടുത്തുന്ന ഏതൊരന്വേഷണത്തിനും വിശ്വാസ്യത ലഭിക്കുന്ന നല്ലൊരു ഇരയാണ് ജോസഫ്.

എന്നാല്‍, അന്വേഷണത്തിന് ഉത്തരവിടുന്നവര്‍ക്കും വിശ്വാസ്യത ഉണ്ടാകണം. കൂടെ നില്‍ക്കുമ്പോള്‍ നല്ലവനും കൂട്ടംവിട്ടാല്‍ കള്ളനും എന്നു പറയുന്നവര്‍ക്ക് എന്തു വിശ്വാസ്യതയാണുള്ളത്? ജോസഫ് മുന്നണിയില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അതിനൊരു സത്യസന്ധതയുടെ ഹരമുണ്ടാകുമായിരുന്നു. ആ ഉദ്ദേശ്യത്തിന് ശുദ്ധി അവകാശപ്പെടാമായിരുന്നു. അതുണ്ടായില്ല. ജോസഫ് സുരക്ഷിതമായി മുന്നണി വിട്ടു പുതിയ മേച്ചില്‍പുറം കണ്ടെത്തി. ഇടതുമുന്നണിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും എല്ലാം കഴിഞ്ഞിട്ടേ ആലോചിക്കൂ. അല്ലെങ്കില്‍ മന്ത്രിസഭയിലിരുന്നുകൊണ്ടു തന്നെ മറ്റൊരു പാര്‍ട്ടിയിലേക്കു പാലംപണിയാനും മറ്റൊരു മുന്നണിയില്‍ ചേക്കേറാനും ജോസഫിനു കഴിയുമായിരുന്നുവോ? മന്ത്രിസഭയില്‍നിന്നു രാജിെവച്ചയുടന്‍ അദ്ദേഹത്തെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജിവെക്കുന്നതിനു മുമ്പായിരുന്നു പുറത്താക്കലെങ്കില്‍ അതിനുമുണ്ടായിരുന്നു ഒരു ഭംഗി. അതിനും ശേഷമാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനു ബോധമുണ്ടായത്.

ഈ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം ജോസഫിനെതിരെ മാത്രമല്ല ആരോപണങ്ങള്‍ ഉണ്ടായത്. എത്രപേര്‍ക്കെതിരെ ആരോപണമുയര്‍ന്നില്ല എന്നു പരിശോധിക്കുന്നതായിരിക്കും എളുപ്പം. അഴിമതി ആരോപണത്തിനു വിധേയരല്ലാത്തവരായി വിരലിലെണ്ണാന്‍ ഒരു സുധാകരനെയോ പ്രേമചന്ദ്രനെയോ മറ്റോ കിട്ടിയാലായി. കാര്യമായ പണിയൊന്നുമില്ലാത്ത കടന്നപ്പള്ളിയും ആരോപണാതീതരുടെ പട്ടികയിലുണ്ടാകും. എന്നിട്ടും ധനകാര്യ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിങ് എന്തേ മറ്റൊരു വകുപ്പിലും അന്വേഷണം നടത്തിയില്ല! മുന്നണി വിട്ടുപോകാത്തിടത്തോളം അവരാരും അനഭിമതരല്ലതന്നെ.

ജോസഫിന്റെ വകുപ്പ് അഴിമതിയുടെ കൂടാരമാണെന്നു കണ്ടെത്തിയത് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങാണ്. ഈ വിങ് ഇത്രകാലം പൊതുമരാമത്തുവകുപ്പിനെ പറ്റി അറിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ആരോപണങ്ങള്‍ മുറജപം പോലെ മുറതെറ്റാതെ ഓരോ നിയമസഭാസമ്മേളനത്തിലും വന്നു കൊണ്ടേയിരുന്നു. ജോസഫ്ഗ്രൂപ്പില്‍ നിന്ന് ആദ്യം മറുമുന്നണി ചാടുകയും മാണിയുടെ പാര്‍ട്ടിയില്‍ ചേക്കേറുകയും ചെയ്ത പി.സി.ജോര്‍ജും നിരവധി ആരോപണങ്ങള്‍ കൊണ്ടുവന്നു. എതിര്‍പക്ഷത്തു നിന്നപ്പോള്‍ മാണിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തിയ ആളാണ് ജോര്‍ജ്. അന്നൊക്കെ ജോര്‍ജിന്റെ ആരോപണങ്ങള്‍ വസ്തുനിഷ്~മാണെന്ന് പറഞ്ഞു നടന്നിരുന്നു, മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും.

മൂന്നാറിലെ കൈയേറ്റങ്ങള്‍ വരെ ജോര്‍ജിന്റെ കണ്ണിലൂടെയാണ് അച്യുതാനന്ദന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ വന്നത്. കൈയേറ്റങ്ങള്‍ക്കു പിന്നില്‍ കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പുകാരുടെ പങ്ക് കണ്ടുപിടിച്ചതും മറ്റാരുമായിരുന്നില്ല. അഴിമതിയുടെ എസ്‌റ്റേറ്റുകളിലൂടെ നടത്തിയ ആ അശ്വമേധം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫിസുകളുടെ മുറ്റത്ത് ചെന്നവസാനിച്ചു. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നു വന്നപ്പോള്‍ ജോര്‍ജ് ഇടതുപാര്‍ട്ടികളുടെ കണ്ണില്‍ കരടായി. അതു പഴയ കഥ.

ഇവിടെ അഴിമതി അന്വേഷണങ്ങള്‍ സര്‍ക്കാരിനെതന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയിലാണ്. ഭരണകാലത്താണ് അന്വേഷണമുണ്ടായതെങ്കില്‍ അഴിമതി ആവര്‍ത്തിക്കാതിരിക്കാന്‍ അത് സഹായകമാകുമായിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പാ~മാകുമായിരുന്നു. ഇതുവരെ എല്ലാത്തിനും കൂട്ടുനിന്ന ശേഷം ബന്ധം പിരിയുമ്പോള്‍ മാ്രതം അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് വിശ്വാസ്യത ഇല്ലാതാകുമെന്നതല്ലാതെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല. മാ്രതമല്ല, അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യും. അന്വേഷണങ്ങള്‍ നേരിട്ടു ബാധിക്കുക ഭരിച്ച മന്ത്രിമാരെയല്ല, അവര്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരാണ് ആദ്യം കുടുങ്ങുക. ലാവലിന്‍ കേസിലും ഇടമലയാര്‍കേസിലും അത് കണ്ടറിഞ്ഞതാണ്. ജോസഫ് നല്‍കിയ വാക്കാലുത്തരവുകള്‍ നടപ്പാക്കിയതിന് സമാധാനം പറയേണ്ടത് ഉദ്യോഗസ്ഥരാണല്ലോ.

ഇനി ഈ സര്‍ക്കാറിന് ഒരു വര്‍ഷത്തോളം അവശേഷിക്കുന്നുണ്ട്. ഈ കാലയളവ് സര്‍ക്കാറിന് ഏറെ പ്രധാനമാണ്. ഏറെ പ്രവര്‍ത്തിക്കാനുള്ള സമയം. വാക്കാലുത്തരവുകള്‍ നടപ്പാക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ മടിക്കും. ജോസഫിനെതിരായ രാഷ്ട്രീയ പ്രചാരണകാലഘട്ടം അവസാനിക്കുമ്പോള്‍ അന്വേഷണത്തിനുപിന്നാലെ തൂങ്ങേണ്ടിവരുന്നത് ഉദ്യോഗസ്ഥരാണ്.

ജോസഫിനെതിരായ ആരോപണങ്ങളെ ആവേശത്തോടെ പ്രതിരോധിച്ചവരാണ് ഇടതുന്നണി നേതാക്കള്‍. പണ്ട്, 1996 മുതല്‍ 2001 വരെ ഭരിച്ച നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് പ്ലസ്ടു വീതംവെപ്പ് നടന്നത്. സ്വകാര്യ മേഖലക്ക് പ്ലസ്ടു നല്‍കുന്നതില്‍ കനത്ത ക്രമക്കേടുകളുണ്ടെന്നു വന്നപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നു. അവസാനം എല്ലാ ഘടകകക്ഷികളും പ്ലസ്ടു വീതംവെച്ച് ജോസഫ് പ്രശ്‌നം അവസാനിപ്പിച്ചു. അഴിമതിയാരോപണങ്ങള്‍ അതോടെ അവസാനിച്ചു. ഘടകകക്ഷികള്‍ക്കു കിട്ടിയ വീതത്തിനുമീതെ പിന്നെ ആരോപണങ്ങള്‍ പറന്നില്ല. മുന്നണിയെന്നാല്‍ വീതംവെപ്പാണെന്ന് അന്നാണ് ഇടതുമുന്നണി മനസ്സിലാക്കിയത്.

അവസാനം വരെ എല്ലാ ചെയ്തികളും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തശേഷം ഇറങ്ങിപ്പോകുമ്പോള്‍ മാത്രം എതിരാകുന്നത് ഇടതുമുന്നണിയില്‍ ഇതാദ്യമാണ്. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍തന്നെ കൂടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ കൊണ്ടുവന്ന കഥകള്‍ സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ട്. 1967 മുതല്‍ 1969 വരെയുള്ള ഭരണകാലം മറക്കാനാവില്ലല്ലോ. ആരോഗ്യമന്ത്രിയായിരുന്ന വെല്ലിങ്ടണെതിരെ മുന്നണിക്കുള്ളില്‍ നിന്നുതന്നെ വന്ന അഴിമതിയാരോപണത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ശ്രമിച്ചയാളാണ് ഇ.എം.എസ്. അദ്ദേഹത്തിനെതിരെ മുന്നണിക്കുള്ളില്‍ വിമര്‍ശമുണ്ടായപ്പോള്‍ അതിനെ ചെറുക്കാനെന്നോണം സി.പി.ഐ മന്ത്രിമാരെ പറ്റി അതിലും വലിയ ആരോപണങ്ങളാണ്, സി.പി.എമ്മില്‍നിന്ന് ഉയര്‍ന്നത്. എം.എന്‍ ഗോവിന്ദന്‍നായരും ടി.വി തോമസും അഴിമതിക്കാരായി മാറി. എതിര്‍പക്ഷത്ത് എം.കെ.കൃഷ്ണനും കെ.ആര്‍.ഗൗരിയമ്മക്കും എതിരെയും വന്നു ആരോപണങ്ങള്‍.

തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളചരിത്രം പ~ിക്കുന്ന ആര്‍ക്കും മറക്കാനാവാത്തതാണ്. പരസ്പരം ഉയര്‍ത്തിവിട്ട അഴിമതിക്കഥകളില്‍ മന്ത്രിസഭ ആടിയുലഞ്ഞു. അന്വേഷണത്തിനുള്ള കമീഷനും എത്തിയതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. സി.പി.എമ്മുമായി തെറ്റി, നിയമസഭയില്‍നിന്ന് ടി.വി. തോമസ് ഇറങ്ങിപ്പോയത് കുരുക്ഷേത്രത്തില്‍വെച്ചു കാണാം എന്ന വെല്ലുവിളിയോടെയാണ്. സി.പി.എമ്മിന് പിന്നീട് മന്ത്രിസഭയിലെത്താന്‍ ദശാബ്ദം കാത്തിരിക്കേണ്ടി വന്നു. കോണ്‍ഗ്രസ് സി.പി.ഐയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ മറ്റു പ്രധാനപാര്‍ട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പഴയ ഒറ്റപ്പെടലിന്റെ ഓര്‍മ മൂലമാകാം, പിരിഞ്ഞുപോയ ജനതാദളിലെ ഒരു ഗ്രൂപ്പിനെയുംപി.സി.തോമസിന്റെ ചെറു ഗ്രൂപ്പിനെയും കൂടെനിര്‍ത്താന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ശ്രമിക്കുന്നത്.

എന്നാല്‍ പി.സി.തോമസിനെ എങ്ങനെ അവര്‍ക്ക് ന്യായീകരിക്കാനാകും? ബി.ജെ.പിക്കൊപ്പം മുന്നണിയുണ്ടാക്കി മത്സരിച്ച്, സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പിച്ച് കേന്ദ്രമന്ത്രിയായ ആളാണ്. മല്‍സരിച്ചവേളയില്‍ മതവികാരം ഉയര്‍ത്തിയതിന് ശിക്ഷിക്കപ്പെട്ടയാള്‍. ഈ കേസില്‍ മൂന്നുവര്‍ഷം അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. കേരളത്തില്‍ ആദ്യമായാണ്, മതവികാരമുണര്‍ത്തിയ കുറ്റത്തിന് ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. അങ്ങനെയുള്ളയാളിനെ കൂടെ നിറുത്തുന്നതും അവരുടെ പ്രതിച്ഛായയെ വികൃതമാക്കുകയേയുള്ളൂ. ഇല്ലാത്ത പ്രതിച്ഛായക്കുമേല്‍ ഇനി എന്തായാലെന്ത് എന്ന മനോഭാവമാണോ ഈ ചിന്തക്കാധാരമെന്നു വ്യക്തമല്ല.

തോമസിന്റെ ഏക എം.എല്‍.എ സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നതിലുമുണ്ട് വൈരുധ്യം. പണ്ട് ജോസഫ്ഗ്രൂപ്പ് ഐക്യമുന്നണി വിട്ടപ്പോള്‍ അന്നു ജോസഫ്ഗ്രൂപ്പിലുണ്ടായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളമാത്രം അവിടെ തുടര്‍ന്നു. അത് കൂറുമാറ്റമാണെന്നു പരാതിപ്പെട്ട് അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന് അയോഗ്യത കല്‍പിക്കണമെന്ന ആവശ്യവുമായി മുന്നില്‍നിന്നത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ്. പിള്ളയെ അയോഗ്യനാക്കിയ സംഭവം ഏറെ ശബ്ദകോലാഹലങ്ങള്‍ക്കു കാരണമായി. മികച്ച സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കുന്നതില്‍ വരെ അന്ന് ആ സംഭവം ചെന്നെത്തി. അന്ന് ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിക്കിട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇന്ന് സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നു എന്നതാണ് വൈചിത്ര്യം. കൂടെനില്‍ക്കുന്ന പിള്ള നല്ലതും കൂട്ടംതെറ്റിയ പിള്ള മോശവും എന്നതായിരിക്കുന്നു സി.പി.എം മാനദണ്ഡം.


ഓര്‍ത്തിരിക്കുക ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെയെങ്കിലും ,കാരണം തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാമ്രാജ്യത്വ വിരോധം വല്ലാണ്ട് മൂത്ത് ഇത് വരെ എഴുതിയതൊക്കെ മറക്കുന്ന രോഗം മാധ്യമം പത്രതിനുണ്ട്
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails