ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

കുറ്റ പത്രം വീ എസ്സിന്റെതും പാര്‍ട്ടിയുടെതും

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ മാതൃ ഭൂമി പ്രസിദ്ധീകരിച്ചത് 
=======================================================================


കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത
് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതാകട്ടെ, സംസ്ഥാനപാര്‍ട്ടി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളുടെ ഭാഗവുമാണ്. ഞാന്‍ നടത്തിയ ഏതെങ്കിലും പ്രസ്താവനയോ പ്രതികരണമോ ആണ് പ്രതിസന്ധിക്ക് കാരണമെന്ന മട്ടില്‍ തങ്ങളുടെ കുറ്റം മറച്ചുവെച്ച് പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നുമാത്രം.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരും ഈ പാര്‍ട്ടിയിലുണ്ടാവില്ല എന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദികളായവര്‍ ഈ പാര്‍ട്ടിയിലില്ല എന്ന് നാം എത്രതന്നെ പറഞ്ഞാലും സാമാന്യബുദ്ധിയുള്ള ആരും അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. രണ്ട് ജില്ലകളിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ വിവിധ ഘടകങ്ങളില്‍പ്പെട്ട രണ്ടു ഡസനിലേറെ സഖാക്കള്‍ അറസ്റ്റിനും ചോദ്യംചെയ്യലിനും വിധേയരായിരിക്കുന്നു. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. അതെല്ലാം പോലീസും യു.ഡി.എഫും ചേര്‍ന്ന് ചമച്ച കള്ളക്കേസുകളാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോള്‍. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കൊലപാതക ആസൂത്രണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരുന്നു. തലശ്ശേരിയില്‍ നമ്മുടെ പാര്‍ട്ടിയില്‍നിന്നും വിട്ടുപോയി എന്‍.ഡി.എഫില്‍ ചേര്‍ന്നു എന്നതിന്റെ പേരിലാണ് ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊലചെയ്തതെന്ന് സി.ബി.ഐ. അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗവും ഒരു ലോക്കല്‍സെക്രട്ടറിയും ആ കേസില്‍ ജയിലിലാണ്. ആ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകുഴപ്പം സൃഷ്ടിക്കാന്‍ നമ്മുടെ പാര്‍ട്ടി ശ്രമിച്ചുവെന്നുകൂടി സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഇതെല്ലാമാണ് ഇന്ന് കേരളപാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജൂണ്‍ 5, 6 തിയ്യതികളില്‍ നടന്ന പാര്‍ട്ടിസെക്രട്ടേറിയറ്റ് യോഗം ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് എന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന നിഗമനത്തിലാണ് എത്തിയത്. എന്റെ മൂന്ന് പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് ഞാന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്ന് വാദിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്നു ഞാന്‍ പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് ആദ്യത്തേത്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നിവയിലൂടെ പാര്‍ട്ടിയിലെത്തിയ ചന്ദ്രശേഖരന്‍ നീണ്ട 34 വര്‍ഷക്കാലം ധീരമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അക്കാര്യമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ വിധവയെയും അമ്മയെയും മകനെയും ആശ്വസിപ്പിക്കാന്‍ അവരുടെ വീട് സന്ദര്‍ശിച്ചതുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും കുറ്റമായി പാര്‍ട്ടി കാണുന്നത്. ഈ പാര്‍ട്ടിയിലെ ചിലര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഈ പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ് എന്ന പ്രചാരണത്തെ ഖണ്ഡിക്കുകയാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയും അതാണ് ചെയ്യേണ്ടതും.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടു എന്നതും അതില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്നു എന്നതുമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ 70-ലധികം ആളുകള്‍ അറസ്റ്റിലായി. ഇതില്‍ മിക്കവാറും എല്ലാവരും പാര്‍ട്ടി ബന്ധമുള്ളവരാണ്. ഏതാണ്ട് രണ്ടുഡസനിലധികം പേര്‍ പാര്‍ട്ടിനേതാക്കളോ പ്രവര്‍ത്തകരോ ആണ്. കൊലപാതകികളെ ഒളിവില്‍ താമസിപ്പിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. കൊലപാതകികള്‍ക്ക് അഭയം ലഭിച്ചത് പാര്‍ട്ടി ഓഫീസിലാണ്. അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയത് പാര്‍ട്ടിനേതാക്കളാണ്. അവരെ രഹസ്യമായി അതിര്‍ത്തികടത്തിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിലാണ്. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നരഹത്യകളില്‍ പങ്കാളികളാണെന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച എല്ലാവരെയും, അവര്‍ സംശയാതീതമായി കുറ്റവിമുക്തരാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അങ്ങനെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയുമാണ് ആദ്യം വേണ്ടത്.

കേരളത്തില്‍ കാണുന്ന പ്രവണത തികച്ചും കമ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അക്കാര്യം ചൂണ്ടിക്കാണിക്കുന്നവരെല്ലാം പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരാവുന്നു. അവര്‍ക്കെതിരെ വിഭാഗീയമായി സംഘടിപ്പിച്ച കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് അച്ചടക്കനടപടികള്‍ വരുന്നു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ ഏതുവിധേനയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി അവരെ തരംതാഴ്ത്തുകയും പുറത്താക്കുകയും വേണ്ടിവന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ജനങ്ങള്‍ മിക്കപ്പോഴും അച്ചടക്കനടപടികള്‍ക്ക് വിധേയരായവര്‍ക്കൊപ്പമാണെന്ന് തെളിയിച്ചുകാണിക്കുന്നു. അപ്പോഴും കമ്മിറ്റിയിലെ ഭൂരിപക്ഷം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.

പാര്‍ട്ടി ജനങ്ങളില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്‍ക്കും പോലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ധാര്‍ഷ്ട്യംനിറഞ്ഞ ആക്രോശങ്ങള്‍ തങ്ങള്‍ക്കു നേരേയാണെന്നാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യനിയമക്രമം തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് മിക്ക പ്രതികരണങ്ങളും. ഇതൊന്നുമല്ല, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എന്റെ ഏതോ പ്രതികരണമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് എന്ന് കമ്മിറ്റി തീരുമാനിക്കുകയാണ്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള സഖാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു പാര്‍ട്ടിതീരുമാനം. ഇതനുസരിച്ച് സെക്രട്ടറികൂടി ആവശ്യപ്പെട്ട് ഞാന്‍ ഒഞ്ചിയത്തെത്തി അവരെ തിരിച്ചുവിളിച്ചു. എന്നാല്‍, അന്നുതന്നെ 'പിണറായി വിജയന്‍ കുലംകുത്തി എന്നു വിളിച്ചവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന് സ്ഥാനങ്ങള്‍ കയ്യടക്കാം എന്നു കരുതേണ്ട' എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചത്. ഇത് കടുത്ത അച്ചടക്കലംഘനമല്ലേ? ഈ സെക്രട്ടറിയും ഷുക്കൂര്‍വധവുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യംചെയ്യലിന് വിധേയനായ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷ തീരുമാനമാണോ, വസ്തുനിഷ്ഠാ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണോ ഈ പാര്‍ട്ടിയെ രക്ഷിക്കുക എന്നതാണ് പ്രശ്‌നം. സംസ്ഥാനനേതൃത്വം തെളിക്കുന്ന വഴിക്ക് നടക്കാനാണ് കേന്ദ്രനേതൃത്വവും ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയോടൊപ്പം ജനങ്ങളുണ്ടാവില്ല.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാല് കത്തുകളിലൂടെ ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. ഇതേക്കുറിച്ചൊന്നും നിലപാടെടുക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. കമ്മിറ്റിമാത്രമായി നമ്മുടെ പാര്‍ട്ടിയെ കാണുന്നതാണ് തെറ്റ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം നിന്ന് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുപകരം നേതാക്കള്‍ക്കുവേണ്ടി കമ്മിറ്റിയെ ഒപ്പംനിര്‍ത്തി അണികളോട് ആഹ്വാനംചെയ്യുന്ന രീതി ആത്മഹത്യാപരമാണ്.

കോടതിയെയും മാധ്യമങ്ങളെയും പോലീസിനെയുമെല്ലാം ആക്രമിക്കുകയും അപഹസിക്കുകയും ചെയ്യുന്നതോടൊപ്പം, കുറ്റവാളികളെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹം കരുതുന്നവരെ ഒരന്വേഷണവുംകൂടാതെ ന്യായീകരിക്കുന്ന രീതി ജനങ്ങള്‍ അംഗീകരി ക്കില്ല. അതിനാല്‍, ഇനിയും വൈകാതെ, ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുകയും പ്രതിപ്പട്ടികയില്‍ വരികയും ചെയ്തവരടക്കം ഈ വധവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ള ആരെയും ഈ പാര്‍ട്ടി സംരക്ഷിച്ചുനിര്‍ത്തില്ല എന്ന സന്ദേശം പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. അതിനുശേഷം എന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ എപ്രകാരം ബാധിച്ചു എന്നു പരിശോധിക്കുന്നതാവും ഉചിതം.

സംസ്ഥാനനേതൃത്വം കൈക്കൊണ്ട തെറ്റായ ചില തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതേക്കുറിച്ച് ഈ മാസം ആദ്യം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് ഇവിടെ ചര്‍ച്ചചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.

എസ്.എന്‍.സി. ലാവലിന്‍ വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നതാണ്. വെറുതെ കത്തെഴുതുകയല്ല, രേഖകള്‍സഹിതം എന്റെ ധാരണകള്‍ വ്യക്തമാക്കുകയായിരുന്നു. നവകേരള യാത്രയുടെ മുമ്പായി, ജനവരി 30ന് വീണ്ടും ഞാന്‍ എന്റെ ആശങ്കകള്‍ കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍വെച്ചു. സി.എ.ജി. മുതല്‍ സി.ബി.ഐ. വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തരം തീരുമാനങ്ങള്‍ ഏത് അന്വേഷണത്തിലൂടെയാണ് കൈക്കൊണ്ടതെന്ന് പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ എളുപ്പമാണ്. ജനങ്ങളോട് അത് സാധ്യമല്ല. ഏതായാലും ലാവലിന്‍ ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണമാണ് സംഘടനാവിരുദ്ധമായത്. ഇടപാടല്ല. അത് ഇന്നേവരെ പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ, അന്ന് എന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് കാരണമായ എന്റെ പ്രസ്താവനകള്‍ ഇപ്പോള്‍ ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്.

എന്നാല്‍, 2009-ലെ തിരഞ്ഞെടുപ്പുപരാജയത്തിലേക്ക് നയിച്ച രാഷ്ട്രീയസംഭവവികാസങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവെച്ച് തികഞ്ഞ വര്‍ഗീയവാദിയായ മദനിയെപ്പറ്റിയുള്ള, എന്റെ പ്രസ്താവനയെക്കുറിച്ചാണ് റിപ്പോര്‍ട്ട് വാചാലമാകുന്നത്. ഈ സംഭവവികാസങ്ങള്‍ പാര്‍ട്ടികേന്ദ്രക്കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമെല്ലാം വിശദമായി വിലയിരുത്തിയതല്ലേ? സംസ്ഥാനനേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി.യുമായുള്ള ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതല്ലേ? അപ്പോള്‍, നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണ് ചര്‍ച്ചചെയ്യേണ്ടത് എന്നാണോ നമ്മുടെ നിലപാട്?

ഇടതുപക്ഷഐക്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ നിലപാടെന്താണ്? ആ നിലപാടാണോ കേരളത്തില്‍ നിങ്ങള്‍ കണ്ടത്? സി.പി.ഐ.യുടെ സീറ്റ് പിടിച്ചെടുത്ത് പി.ഡി.പി. നോമിനിക്ക് പൊന്നാനി നിയോജകമണ്ഡലം സീറ്റ് നല്‍കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയില്‍നിന്നും പുകച്ചുപുറത്താക്കിയത് മുന്നണി ശക്തിപ്പെടുത്താനായിരുന്നോ? അല്ലെന്നാണ് എന്റെ പക്ഷം. ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് എത്രയോ തവണ ഞാന്‍ കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതാണ്. ഇവിടെയും നയവ്യതിയാനം ചര്‍ച്ചചെയ്യാന്‍ നാം തയ്യാറാകുന്നില്ല. പകരം, എന്റെ പ്രസ്താവനകള്‍ സംഘടനാപരമായി വിലയിരുത്തുകയല്ലേ പാര്‍ട്ടി ചെയ്തത്?

1995 മുതല്‍ ഞാന്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്നാണ് സംസ്ഥാനനേതാക്കള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. ഇത് സമ്മേളന റിവ്യൂവാണോ? പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങള്‍ ലംഘിക്കാനുള്ള ഉപാധിയല്ല സംഘടന. ഇക്കാര്യം ആദ്യം മനസ്സിലാക്കണം. ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍വേണ്ടി മാത്രം വിപുലമായി റിപ്പോര്‍ട്ടിങ് നടത്തുന്നത് പാര്‍ട്ടിയുടെ ശക്തിയെയാണോ ദൗര്‍ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്ന് പരിശോധിക്കണം.

ലോട്ടറി മാഫിയ കേരളത്തിലെ പാവങ്ങളെ ചൂഷണം ചെയ്ത് എണ്‍പതിനായിരത്തില്‍പ്പരം കോടി രൂപ ഇവിടെനിന്നും കടത്തിയപ്പോള്‍ ആര്‍ക്കും വിഷമം തോന്നിയില്ല. അവരില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള അയ്യായിരം കോടി രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും നടത്തിവന്ന നിയമവിരുദ്ധലോട്ടറി നിരോധിക്കണമെന്ന് വാദിച്ചതാണ് തെറ്റായിപ്പോയത്. മാര്‍ട്ടിന്റെ പരസ്യം പാര്‍ട്ടിചാനല്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതും മാര്‍ട്ടിനില്‍നിന്നും കോടിക്കണക്കിന് പണം സംഭാവന വാങ്ങുന്നത് ശരിയും മാര്‍ട്ടിനെതിരെ സംസാരിക്കുന്നത് തെറ്റുമെന്ന നിലപാടാണ് കേരളപാര്‍ട്ടി കൈക്കൊണ്ടത്.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഏതാണ് അച്ചടക്കലംഘനം? പാവങ്ങളെ ചൂഷണംചെയ്യുന്നതും കള്ളപ്പണം സമാഹരിച്ച് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതുമാണോ അതോ ഇത് തെറ്റാണെന്ന് തുറന്നുപറഞ്ഞ് ലോട്ടറിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതാണോ? ലോട്ടറിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അതത് സമയത്ത് ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതാണ്. അതില്‍ തെറ്റുകാര്‍ക്കെതിരെ നടപടിയില്ല. ഇന്ന് കേരളത്തില്‍ അന്യസംസ്ഥാനലോട്ടറി ഇല്ലാതായത് എങ്ങനെയാണെന്ന് സഖാക്കളില്‍നിന്ന് മറച്ചുവെക്കുകയും എന്റെ പ്രസ്താവനകളെ ഇഴകീറി വിമര്‍ശിക്കുകയും ചെയ്യുന്നതാണോ ശരി?

വൈദ്യുതിബോര്‍ഡിലെ ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അതൊന്നും ക്രമക്കേടല്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാവണം എന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. ഒടുവില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് ഈ പദ്ധതിയില്‍നിന്നും പിന്നോട്ടുപോകാന്‍ തീരുമാനിക്കുകയും, അത് എന്റെ നിലപാടുമൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്റെ നിലപാട് തെറ്റായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റ് അത്തരമൊരു തീരുമാനം എടുത്തത് അതിനേക്കാള്‍ വലിയ തെറ്റല്ലേ? ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ എന്താണ് തെറ്റെന്ന് വിശദീകരിക്കാതെ, കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണോ?

സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഫാരീസ് അബൂബക്കര്‍ എന്ന കളങ്കിതവ്യക്തിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് കടന്നുപോയി എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാരീസ് അബൂബക്കറുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് 2008-ല്‍ മൂന്ന് കത്തുകള്‍ നല്‍കിയ കാര്യം മറക്കരുത്. അതേപോലെ, ക്രിമിനല്‍ പോലീസ് ഓഫീസറായ ടോമിന്‍ തച്ചങ്കരിയെപ്പറ്റി ഞാന്‍ പറഞ്ഞതും സംഘടനാവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഈ വിഷയവും കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്. 2010 മെയ്മാസത്തില്‍ ഇതു സംബന്ധിച്ച് ഞാന്‍ കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയിരുന്നതാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് പാര്‍ട്ടിക്കെതിരായിപ്പോവുമെന്ന വ്യാഖ്യാനമാണ് സംസ്ഥാനനേതൃത്വം പറയുന്നത്. ഇത്തരം ക്രിമിനലുകളെ പാര്‍ട്ടിബന്ധുവിനെ എന്നപോലെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ബാധ്യതയില്ല. തെറ്റു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അക്കാര്യമാണ് കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയെടുക്കേണ്ടത്. അതുചെയ്യാതെ, തെറ്റ് തെറ്റാണെന്ന് പറയുന്നത് സംഘടനാവിരുദ്ധമാണെന്ന് പറയുന്നതും കമ്യൂണിസ്റ്റുകാരുടെ രീതിയല്ല.

മൂന്നാറിലെ ഭൂപ്രശ്‌നം സംസ്ഥാനപാര്‍ട്ടി കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല എന്ന എന്റെ അഭിപ്രായം ഞാന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. നല്ല നിലയില്‍ നടന്നുവന്ന കൈയേറ്റമൊഴിപ്പിക്കലിലൂടെ പന്തീരായിരം ഏക്കര്‍ ഭൂമി നമുക്ക് തിരിച്ചുപിടിക്കാനായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം ഈ മൂന്നാര്‍ദൗത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇവിടെയും പാര്‍ട്ടി റിസോര്‍ട്ട് മാഫിയയുടെ ഭാഗത്താണ് എന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. എനിക്കും ആ തോന്നലാണുള്ളത്. ആ തോന്നലിന് കാരണമായ നടപടിയാണ് തിരുത്തേണ്ടത്. അല്ലാതെ അപ്രകാരം തോന്നുന്നവരെ പഴിപറയുകയല്ല.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും പെണ്‍വാണിഭത്തിനുമെതിരെ ഞാന്‍ നടത്തുന്ന നിയമപോരാട്ടങ്ങളെ പാര്‍ട്ടി അപഹസിക്കുകയും അതിന് പണം ചെലവാക്കുന്നതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിവരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍ അത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നമുക്ക് വലിയ ഗുണംചെയ്തതാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന നിയമനടപടികളെ പാര്‍ട്ടി എന്തിനാണ് ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തുറന്നുപറയണം.

കോടതികളില്‍ കേസ് നടത്തിയപ്പോള്‍ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട്. അഴിമതിക്കേസുകളില്‍ എനിക്കുവേണ്ടി വാദിച്ച ചില അഭിഭാഷകര്‍ എന്നോട് പണം വാങ്ങുകയുണ്ടായില്ല. സീനിയര്‍ അഭിഭാഷകരായ ശാന്തിഭൂഷണ്‍, ഗോപാല്‍സുബ്രഹ്മണ്യം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ അത്തരക്കാരാണ്. എങ്കിലും കേസ് നടത്തിപ്പിന് വലിയ തുക ചെലവായിട്ടുണ്ട് എന്നത് സത്യമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവുംവലിയ അഭിഭാഷകരെ അണിനിരത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിക്ക് നല്ലത് അഴിമതിക്കാര്‍ക്കെതിരെ നടത്തുന്ന നിയമപോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണെന്നുമാത്രം.

ഞാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത് നിങ്ങള്‍ക്ക് വിതരണം ചെയ്തുകാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംസ്ഥാന പാര്‍ട്ടിനേതൃത്വം തെറ്റില്‍നിന്നും തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. വിഭാഗീയമായി സംഘടിപ്പിക്കുന്ന കമ്മിറ്റികള്‍ മതിയായ ചര്‍ച്ചപോലും നടത്താതെ തികച്ചും ഏകപക്ഷീയമായി നടത്തുന്ന വലതുപക്ഷ നയങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കയാണ്. എ.ഡി.ബി. വായ്പയുടെ കാര്യത്തില്‍, കെ.എസ്.ഇ.ബി വെട്ടിമുറിച്ച് കമ്പനികളാക്കാന്‍ കാനഡയില്‍പ്പോയി കരാറുണ്ടാക്കിയ ലാവലിന്‍ കരാറിന്റെ കാര്യത്തില്‍, ലോട്ടറി വിഷയത്തില്‍, മുസ്‌ലിംലീഗുമായി അടവുനയം എന്ന പേരില്‍ ഉണ്ടാക്കിയ സഖ്യത്തില്‍, ഡി.ഐ.സിയുമായി സഖ്യമുണ്ടാക്കിയതില്‍, പി.ഡി.പി ബന്ധത്തില്‍ എല്ലാം പ്രകടമാകുന്നത് ഈ നയവ്യതിയാനമാണ്. തെറ്റായ ഈ നയങ്ങളുടെ ഭാഗമായാണ് 2009-ല്‍ മുന്നണി ശിഥിലമായത്. 2004-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് 20-ല്‍ 18 സീറ്റ് നേടിയ നമുക്ക് 2009-ല്‍ കേവലം നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതുമൂലം കേന്ദ്രഗവര്‍മെന്റിനെ സ്വാധീനിക്കാനും വര്‍ഗപരമായ നയങ്ങള്‍ നടപ്പിലാക്കിയെടുക്കാനുമുള്ള നമ്മുടെ ശേഷി വന്‍തോതില്‍ പരിമിതപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍തിരിച്ചടി നേരിട്ടു.

എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവെച്ച് സംസ്ഥാന പാര്‍ട്ടി ഏതാനും വ്യക്തികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. വര്‍ഗീയശക്തികളുമായി കൂട്ടുചേരുമ്പോഴും, കൊലപാതകരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുമ്പോഴും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കൈയേറ്റക്കാരുടെയും പക്ഷം ചേരുമ്പോഴും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുമ്പോഴും ഇടതുപക്ഷ ഐക്യമെന്ന പ്രഖ്യാപിതനിലപാടിന് കടകവിരുദ്ധമായി ഇടതുമുന്നണി ശിഥിലമാകുമ്പോഴും പ്രത്യയശാസ്ത്രപരമായ അച്ചടക്കം നിരന്തരം ലംഘിക്കപ്പെടുമ്പോഴുമെല്ലാമാണ് പാര്‍ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാനപ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് നേതൃത്വത്തിന്റെ ആയുധം. തീരുമാനങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, അവരുടെ മനസ്സറിയാതെ, തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് അടിയന്തരമായി അവസാനം കാണണം. കേന്ദ്രനേതൃത്വം ഈ നയവ്യതിയാനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം കൈക്കൊള്ളരുത്. അല്ലാത്തപക്ഷം ഈ സംവിധാനത്തിനൊപ്പം നിന്ന്, സംസ്ഥാനനേതൃത്വം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളെ ന്യായീകരിക്കാന്‍ എനിക്ക് സാധ്യമല്ല
----------------------------------------------------------------------------------------------------------------------
'ദേശാഭിമാനി'യുടെ മറുപടി 
കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം..

2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.



1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.



2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.



3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.



4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.



5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.



6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)



8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.



9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.



10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.



11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.



12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.



13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.



14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.



15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.



16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.



17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.



18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.



19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.



20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

http://www.deshabhimani.com/newscontent.php?id=182031

തുടര്‍ന്ന് വായിക്കുക

ഇ എം എസിനേക്കാൾ വലിയ കമ്മ്യൂണിസ്റ്റോ?


നിയമം അതിന്റെ നിർണിതമായ അധികാരപരിധിക്കുള്ളിൽ നിന്ന് പാലിക്കപ്പെടുമെന്നായപ്പോൾ, കണക്കുകൾ മുഴുവൻ പിഴക്കുകയാണ്. കൊല്ലുകയും, കൊല്ലിക്കുകയും ചെയ്തു ശീലിച്ച സി.പി.എം എന്ന പാർട്ടി എന്തുകൊണ്ട് സ്വാഭാവികമായ ഒരു രാഷ്ട്രീയ നിലപാടുകളിലേക്കും,
 നിലവാരങ്ങളിലേക്കും ഉയർന്നു വന്നില്ല  എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്. നിലപാടുകളിലെ കാർക്കശ്യങ്ങളാണ് എതിർപ്പുകൾ കൂടപ്പിറപ്പായി വന്നത്. ജനങ്ങളുടെ മാനസിക വളർച്ചയ്ക്കപ്പുറത്തേക്ക് പാർട്ടി നിലപാടുകൾ അടിച്ചേൽ‌പ്പിക്കപ്പെടുകയും, അതിനെതിരു നിൽക്കുന്നവരെ വരുതിയിൽ വരുത്താൻ എന്തും ചെയ്യുമെന്നുമായി. പാർട്ടിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാത്ത ഇടങ്ങളിലൊക്കെ കഠിനമായ സ്വേച്ഛാധിപത്യം വളർത്തി കൊണ്ടു വന്നു. മറ്റിടങ്ങളിൽ ഉയർന്നുവരാൻ ജനാധിപത്യം പ്രഹസനമാക്കി കൈയൂക്ക് കൊണ്ട് കാര്യങ്ങൾ നേടാനൊരുങ്ങി. പ്രതിരോധത്തിന്റെ മാർഗ്ഗം തേടിയവരെ നേരിടാൻ മാത്രം ഒരുക്കി നിർത്തിയ ചാവേറുകൾ പാർട്ടിയെ നിയന്ത്രിക്കുന്ന തലങ്ങളിലേക്ക് വഴുതിയപ്പോൾ പലതും പുറത്തു വന്നു. ആവേശം മൂത്ത് കൊന്ന കഥകൾ വിളിച്ചു പറയുന്നതിനപ്പുറം കൊല്ലാൻ ഏൽ‌പ്പിച്ചവന്റെ പണി പൂർത്തിയായപ്പോൾ അവരേയും പാർട്ടി തന്നെ കൊന്നെന്ന് പറയുന്ന ഭീകര സത്യങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു.
   കൊല്ലുന്ന ശീലങ്ങളും, കൊലവിളികളുമായി ജനാധിപത്യ സംവിധാനത്തിൽ ചുവടുറപ്പിക്കാൻ സാധ്യമല്ലെന്ന് ബോധ്യമാകാത്ത ചിലരുടെ കൈകളിൽ കെട്ടുറപ്പുള്ളൊരു ജനാധിപത്യ സംവിധാനം അവിചാരിതമായി കൈവന്നതിന്റെ സകല ബലഹീനതകളും പ്രകടമാക്കുകയാണ് സി.പി.എമ്മിന്റെ സമീപകാല നേതൃത്വം. ലോകത്തെ വിസ്മയിപ്പിച്ച ജനാധിപത്യ ക്രമത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം കടന്നു വന്നത് കേരളത്തിലാണ്. അതിന്റെ ഹേതുവാകട്ടെ അന്നത്തെ നേതൃത്വവുമായിരുന്നു. കമ്മ്യൂണിസ്റ്റായി ജനിച്ചവർ ആരുമില്ലാ‍ത്തതിന്റെ നേതൃഗുണം അന്ന് പാർട്ടിക്കുണ്ടായെങ്കിലും, കമ്മ്യൂണിസ്റ്റ് ബലഹീനതകൾ ആവോളം പ്രകടമായിരുന്നു അവരുടെ അന്നത്തെ  ഭരണത്തിൽ മുഴുവൻ. അങ്ങിനെ ഭരണം ജനങ്ങളെ വെല്ലുവിളിച്ച് മുന്നേറിയ നാളുകളിൽ ജനങ്ങൾ വിമോചന സമരം ആയുധമാക്കി ആദ്യ ഇ.എം.എസ് ഭരണത്തെ താഴെയിറക്കു.
   സഖാവിന്റെ സൈദ്ധാന്തികതയൊന്നും സാധാരണക്കാർക്ക് ബോധ്യപ്പെടാത്തതിന്റെ ആദ്യ സൂചകമായിരുന്നു ഒന്നാം കേരള മന്ത്രിസഭയുടെ പതനം. 
തുടര്‍ന്ന് വായിക്കുക

പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം

'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം '
=========================================

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പി. ശശി 'സ്ത്രീ പീഡനക്കാരന്‍' എന്ന് തെളിഞ്ഞപ്പോഴും അയാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാതെ അയാളുടെ കൂടെ സംസ്ഥാന കമ്മിറ്റിയില്‍ ഇരുന്നു പാര്‍ട്ടി കാര്യങ്ങള്‍ പല തവണ ചര്‍ച്ച ചെയ്ത അന്നത്തെ മുഖ്യമന്ത്രിയാണ് ഈ ബഹുമാനപ്പെട്ട വീ എസ് ...

ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരിയും ഒപ്പമുണ്ടായിരുന്നു ... നിഷേധിക്കാമോ സഖാക്കളെ ?!!

ഈ 'കയ്യാമക്കാരന്‍' എന്ത് കൊണ്ട് ശശിക്കെതിരെ ഒരു പെറ്റി കേസ് എടുക്കാന്‍ കൊടിയേരിയോടു പറഞ്ഞില്ല ..?

ഇപ്പോള്‍ ധൈര്യ സമേതം ഏറനാടന്‍ തമാശക്കാരന്‍ ഹംസയെ "ഏറനാടന്‍ ശുംഭന്‍" എന്നും , മലനാടന്‍ മണിയെ "എമ്പോക്കി" എന്നും വിളിക്കുവാന്‍ കഴിയുന്നത്‌ ഇവിടെ യു ഡി എഫ്ഫ് ഭരണം ഉള്ളത് കൊണ്ടാണ് ...

വലം കയ്യായിരുന്ന ഉത്തമ കമ്മൂണിസ്റ്റ് ടി പി ചന്ദ്രശേഖരന്‍ അരും കൊല ചെയ്യപ്പെട്ട കേസ് യഥാര്‍ത്ഥ പ്രതികളെ കയ്യാമം വെക്കുന്നതിലേക്ക് എത്തുന്നതിനു നന്ദി പറയേണ്ടത് കോടിയേരി പോലീസിനോടല്ല , തിരുവഞ്ചൂരിന്റെ പോലീസിനോടാണ് ..!!!!.

അങ്ങനെയുള്ള ഈ ഭരണം താഴെ പോകണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍ന്നു കൊടുത്ത ചന്ദ്രശേഖരന്റെയും സമാന മനസ്കരുടെയും വിപ്ലവ പോരാട്ടങ്ങളുടെ മേല്‍ വെള്ളമോഴിക്കുന്നതിനു തുല്യമാണ് അത് .

അത് കൊണ്ട് ഇരുപതോളം വര്‍ഷത്തിലധികമായി ഒരു മനുഷ്യനെ വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ക്രൂശിക്കുന്നതില്‍ നിന്നും പിന്മാറുക .
അതിനു തയ്യാറായില്ല എങ്കില്‍,

എം എന്‍ വിജയന്‍ മാഷിന്റെ പ്രസിദ്ധമായ ഉപമ അല്പം തിരുത്തി വീണ്ടും പറയേണ്ടി വരും ..:


'പരാജയം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവന് വീണ്ടും ഒരു കപ്പ്‌ ഐസ് ക്രീം '


(image from ...

http://epathram.com/cartoon-2010/2009/02
തുടര്‍ന്ന് വായിക്കുക

കെ കെ രമയും കെ കെ ലതികയും രണ്ടാണ്




തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails