ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

പൊതു സമൂഹത്തിലെ കണ്ണികള്‍

ഈശ്വര വിശ്വാസികള്‍ നയിക്കുന്ന ഒരു മാര്‍ക്സിസ്റ്റേതര മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതില്‍ ഏറെ ആഹ്ലാദിക്കുന്നവരാണ് വിശ്വാസികള്‍. ഇവിടുത്തെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമുള്ള ഒരു സമുദായത്തിന് സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ എങ്ങനെ കഴിഞ്ഞു? രാഷ്ട്രീയ പ്രബുദ്ധതയാര്‍ജ്ജിച്ച് സംഘടിക്കുകയും പൊതു സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഇതര സമുദായങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചും സൗഹൃദം പുലര്‍ത്തിയും സമുദായത്തിന്റെയും മതത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഈ വിജയത്തിന്റെ കാരണം.

മൂന്ന് പതിറ്റാണ്ട് മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കഴിഞ്ഞ ബംഗാളിലെ മുസ്ലിംകള്‍ എന്തുകൊണ്ട് ഇത്ര പിന്നോക്കമായി. രാഷ്ട്രീയമായി സംഘടിച്ച് അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പൊരുതാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ രക്ഷ കമ്മ്യൂണിസ്റ്റുകാരിലാണെന്ന് അവര്‍ ധരിച്ചു.

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയ ശക്തിയുടെ ഈ സ്വാധീനം കണ്ടറിഞ്ഞതുകൊണ്ട് അതിനെ തളര്‍ത്താന്‍ ഇരുമുഖ ആക്രമണമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്ന ധാരണ സൃഷ്ടിക്കുക; മറുവശത്ത് മുസ്ലിംകളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന പുതിയ മുസ്ലിം സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും തങ്ങളെ അനുകൂലിക്കുന്ന മത സംഘടനകള്‍ക്ക് വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്‍കി പ്രീണനം നടത്തുകയും ചെയ്യുക. അബ്ദുന്നാസിര്‍ മഅ്ദനിയെപ്പോലും ലീഗിനെതിരായി ഉപയോഗിക്കാന്‍ ശ്രമിച്ചു. മത സംഘടനകള്‍ക്കിടയിലുള്ള ഭിന്നിപ്പിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ മാര്‍ക്സിസത്തിന്റെ ഈ തന്ത്രങ്ങളെ മുസ്ലിം സമുദായം തിരിച്ചറിഞ്ഞു എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നത്. മുസ്ലിം രാഷ്ട്രീയ ശക്തിയെ ദുര്‍ബലമാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിക്കപ്പെട്ട സംഘടനകളുടെയെല്ലാം ഗതി ഇക്കാര്യം വ്യക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെയല്ല മുമ്പ് മുസ്ലിം സമുദായം വീക്ഷിച്ചിരുന്നത്. ഒരു മത വിരുദ്ധ ദര്‍ശനം എന്ന നിലക്ക് എല്ലാ മുസ്ലിം സംഘടനകളും മതമപണ്ഡിതരും അതിനെ എതിര്‍ക്കുകയായിരുന്നു. മാര്‍ക്സിസം സ്വീകരിച്ച ഒരു മുസ്ലിമിന് സമൂഹത്തില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ മുസ്ലിം സമുദായത്തിന്റെ പിന്തുണയാര്‍ജ്ജിക്കാതെ അധികാരത്തിലെത്താന്‍ കഴിയുകയില്ലെന്ന് കണ്ട സി.പി.എം., സമുദായത്തില്‍ വേരോട്ടം സൃഷ്ടിക്കാന്‍ പുതിയ യന്ത്രം ആവിഷ്കരിച്ചു. പരസ്യമായ മതവിരുദ്ധ നിലപാട് ഉപേക്ഷിച്ച് തങ്ങള്‍ മാറിയെന്ന് വരുത്തിതീര്‍ത്ത് മുസ്ലിംകളെ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുകയും പിന്നെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ പാര്‍ട്ടി നയങ്ങളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുക. ഈ അടവ് ഒരു പരിധി വരെ പലേടത്തും വിജയിക്കുക തന്നെ ചെയ്തു. മത സംഘടനകള്‍ എതിര്‍പ്പ് ഉപേക്ഷിച്ചു. മാര്‍ക്സിസത്തെ താത്വികമായും യുക്തിഭദ്രമായും വിമര്‍ശിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിപോലും തങ്ങള്‍ എതിര്‍ത്ത മാര്‍ക്സിസം മരിച്ചു എന്ന വിധത്തിലുള്ള നിലപാട് സ്വീകരിച്ചു. ആരാധനാ കര്‍മ്മങ്ങളില്‍ വിശ്വാസമില്ലാത്തവര്‍പോലും പള്ളി കമ്മിറ്റികളില്‍ കയറിക്കൂടി. യാഥാര്‍ത്ഥ്യമെന്താണ്? മാര്‍ക്സിസത്തിന്റെ മത വിരുദ്ധ നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. മുസ്ലിം സമുദായാംഗമായ ഏതെങ്കിലും ഒരു മാര്‍ക്സിസ്റ്റ് നേതാവ് അഞ്ചു നേരത്തെ നമസ്കാരം നിര്‍വ്വഹിച്ചും. ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ഇസ്ലാമിക വിശ്വാസത്തിലേക്ക് തിരിച്ചുവന്നതായി കാണുന്നുണ്ടോ? ഡോ: ഉസ്മാനെപ്പോലെ ചുവന്ന കുപ്പായം ഊരിയെറിഞ്ഞുകൊണ്ടല്ലാതെ അത് സാധ്യവുമല്ല.
ഇത്തരം മാര്‍ക്സിസ്റ്റ് നേതാക്കളെ മത സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചുവരുത്തി ആദരിക്കാനും അവര്‍ക്ക് അംഗീകാരം നല്‍കാനും മാത്രം മുസ്ലിം സമുദായത്തില്‍ നയംമാറ്റം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഫലമോ? വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങള്‍ വഴിയും നേരിട്ടും തൊഴിലാളി സംഘടനകള്‍ മുഖേനയും മാര്‍ക്സിസ്റ്റ് ആദര്‍ശം സ്വീകരിച്ച ധാരാളം പേര്‍ മുസ്ലിം സമുദായത്തിലുണ്ടായി.

മാര്‍ക്സിസം മുസ്ലിം സമുദായത്തിന്റെ ആദര്‍ശ ജീവിതത്തിലും സംസ്കാരത്തിലും ചെലുത്തിയ ദുസ്വാധീനം കുറച്ചൊന്നുമല്ല. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ തിന്മ എന്താണ്? സ്രഷ്ടാവായ ദൈവത്തെയും കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന മരണാനന്തര ജീവിതത്തെയും ദൈവിക സന്ദേശമായ ഖുര്‍ആനെയും നിഷേധിക്കലാണ്. നമസ്കാരം അനുഷ്ഠിക്കാത്തവന് എന്ത് സ്ഥാനമാണ് ഇസ്ലാമില്‍ ഉള്ളത്. മാര്‍ക്സിസം സ്വീകരിക്കുന്നവന്‍ ഇവയൊന്നും തിന്മയായി കാണുന്നില്ല. മാത്രമല്ല അക്രമം, അനീതി, സ്വാതന്ത്രy നിഷേധം, അധാര്‍മ്മികത തുടങ്ങിയ തിന്മകള്‍ക്ക് മതമൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു കാഴ്ചപ്പാടാണ് മാര്‍ക്സിസത്തിലുള്ളത്. മുസ്ലിംകളുടെ വിശ്വാസം, മതാചാരം, സ്വഭാവ മര്യാദകള്‍ തുടങ്ങിയവയിലെല്ലാം മാര്‍ക്സിസം വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് ഒരേസമയം കമ്മ്യൂണിസത്തിലും ഇസ്ലാമിലും നിലകൊള്ളാന്‍ കഴിയില്ലേ? പള്ളിയില്‍ പോവുകയും നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മത സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരായ ചില മുസ്ലിംകളെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചു ചിലര്‍ ന്യായവാദം ഉന്നയിച്ചേക്കും. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ഒരു ജീവിത ദര്‍ശനമാണ് മാര്‍ക്സിസം. ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഒന്നായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തെറ്റിദ്ധരിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, പാര്‍ട്ടിയില്‍ സജീവമായി ലയിച്ചുചേരുമ്പോള്‍ തന്റെ ഇസ്ലാമിക വ്യക്തിത്വം അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം അവിടെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ഇസ്ലാമിന്റെ ആരാധനാമുറകള്‍ നിര്‍വ്വഹിക്കുന്ന ഒരു മാര്‍ക്സിസ്റ്റ് നേതാവിനെയും കാണാത്തത് ഇത് കൊണ്ടല്ലേ? ഇസ്ലാമിന്റെ ആചാര പ്രകാരം വിവാഹം നടത്തലും മരണപ്പെട്ടാല്‍ മുസ്ലിം ശ്മശാനത്തില്‍ മറമാടലുമാണ് ഇവര്‍ക്ക് മതവുമായുള്ള ബന്ധം.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുസ്ലിം മിടിപ്പ് പരിശോധിച്ചാല്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ തരംഗം സമുദായത്തില്‍ ശക്തി പ്രാപിക്കുന്നതായി കാണാം. ജനങ്ങളുടെ ആത്മീയതയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മത സംഘടനകള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മതമൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന പ്രവണതക്കെതിരില്‍ ബോധവല്‍ക്കരണം നടത്തേണ്ട ബാധ്യതയുണ്ട്.
മാര്‍ക്സിസം കേരളത്തില്‍ അതിന്റെ മുഖ്യ ശത്രുവായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുമെല്ലാം രാജിവെക്കുന്നവര്‍ തങ്ങളുടെ സേവന വേദിയായി തെരഞ്ഞെടുക്കുന്നത് മുസ്ലിംലീഗിനെയാണ്. മത മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്ലിമിന് ഈ രാജിയല്ലാതെ മറ്റൊരു വഴിയില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുസ്ലിം സമുദായത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും വലിയ തടസ്സം ലീഗാണ്. ലീഗിന്റെ കോണിയിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തില്‍ കയറുന്നതും. ലീഗിനെ തളര്‍ത്താന്‍ അധാര്‍മ്മികമായ എല്ലാ തന്ത്രങ്ങളും ഇവര്‍ പ്രയോഗിച്ചുനോക്കുന്നു. മുസ്ലിംകളില്‍ ഭിന്നത സൃഷ്ടിച്ച് ലീഗിനെതിരില്‍ ബദലായി പ്രവര്‍ത്തിക്കാന്‍ എത്ര ഗ്രൂപ്പുകളെ സൃഷ്ടിച്ചുനോക്കി. പക്ഷേ, ഒന്നും വേര് പിടിക്കാതിരുന്നത് എന്തുകൊണ്ട്. നിരീശ്വരവാദത്തിനും മത വിരുദ്ധ പ്രവണതകള്‍ക്കും ശക്തി പകര്‍ന്നിട്ടാണെങ്കിലും വേണ്ടില്ല, ലീഗിനെ തളര്‍ത്താന്‍ കഴിയുമോ എന്നാണ് ചില മുസ്ലിം സംഘടനകള്‍ ചിന്തിക്കുന്നത്. അതും ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരില്‍!
""ഒരു ജനവിഭാഗത്തോടുള്ള വിരോധം നീതിയില്‍ നിന്ന് വ്യതിചലിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്'' വി.ഖു.

സാമ്യതയുള്ള പോസ്റ്റുകള്‍

4 മറുപടികള്‍ ഇവിടെ:

hafeez പറഞ്ഞു...

ചില സംശയങ്ങള്‍ .....(1) "രാഷ്ട്രീയം ഭൌതിക നേട്ടത്തിനുള്ള പരിശ്രമവും മതം പരലോക വിജയത്തിനുള്ള അധ്വാനവും ആകുന്നു. അടിസ്ഥാനപരമായി തന്നെ ഇവിടെ മതവും രാഷ്ട്രീയവും വേര്‍തിരിയുന്നു " (സല്സബീല്‍ പുസ്തകം 7 ലക്കം8 പേജ് 29 ) എന്നതാണ് മുജാഹിദ്‌ നിലപാട് എന്നിരിക്കെ മതവും രാഷ്ടീയവും തമ്മില്‍ ബന്ധം ഉണ്ട് എന്ന രൂപത്തില്‍ അല്ലെ ഈ പോസ്റ്റ്‌ ? (2) കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ പ്രവര്‍ത്തകര്‍ ഇല്ലേ? അവരെ കുറിച്ച് എന്ത് പറയുന്നു? (3)കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്ത് അവരുമായി ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമാണ് ലീഗിനുള്ളത്. ഇ.എം.എസിന്റെ ഭരണ കാലത്ത്‌ കമ്യൂണിസ്റ്റ് കളുമായി സഖ്യമുണ്ടാക്കിയില്ലേ ഇതിനെ എങ്ങനെ കാണുന്നു ? അന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് എന്തായിരുന്നു ? (4)കമ്യൂനിസത്തോടാണ് എതിര്‍പ്പ് എങ്കില്‍ ലീഗ് പങ്കാളിയായ യു.ഡി.എഫിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ട്. ഗൗരിയമ്മയുടെ പാര്‍ട്ടി. അതിനെ കുറിച്ച് എന്ത് ആണ് അഭിപ്രായം ? അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ലീഗുകാര്‍ അവര്‍ക്ക്‌ വേണ്ടി അല്ലെ പ്രവര്‍ത്തിച്ചത്‌? അപ്പോള്‍ എല്‍ ഡി എഫില്‍ ഉള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് മാത്രമാണോ വിരോധം ?

2011, ജൂൺ 9 9:39 AM
Noushad Vadakkel പറഞ്ഞു...

ആദ്യം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു മുസ്ലിമിന് പ്രവര്തിക്കാമോ എന്ന് പറയുമോ ? അത് ശിര്‍ക്കാണ്‌ എന്ന വാദം ഇപ്പോഴും ഉണ്ടോ ? എന്നിട്ട് ബാക്കി പറയാം ...:)

2011, ജൂൺ 9 9:42 AM
Old_User പറഞ്ഞു...

അപ്പോള്‍ ചോദ്യത്തിന് ഉത്തരം ഇല്ല. പോസ്റ്റില്‍ വിഷയമേ അല്ലാത്ത വിഷയം ഉത്തരം പറഞ്ഞാലേ ഉത്തരം പറയൂ എന്നാണോ..? ആ വിഷയത്തില്‍ വേറെ ഒരു പോസ്റ്റ്‌ ഇട്ടോളൂ.. അവിടെ അതിനെ പറ്റി ഒരു ചര്‍ച്ച ആവാം.. ഒരു കുഴപ്പവുമില്ലല്ലോ.. ഇവിടെ ഹഫീസ് ആണ് ആദ്യം ഒരു ചോദ്യം ചോദിച്ചത് .. എപ്പോഴത്തെയും പോലെ ആ ചോദ്യത്തെ അഭിമുഖീകരിച്ചാല്‍ എന്തോ നഷ്ട്ടപ്പെടും എന്ന ഭയം ആണോ..?

2011, ജൂൺ 10 3:49 AM
Noushad Vadakkel പറഞ്ഞു...

@സയ്യു
ഹഫീസിന്റെ ചോദ്യത്തിന് മുജാഹിട് വിമര്‍ശനം എന്നാ ഒറ്റ അജണ്ട മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കുവാന്‍ വലിയ ബുദ്ധി ഒന്നും ഉപയോഗിക്കാതെ മനസ്സിലാകും .എന്നാല്‍ പോസ്റ്റിലെ പ്രധാന വിഷയം കേരളത്തിലെ സമീപകാല മുസ്ലിം രാഷ്ട്രീയവുമാണ് . ഹഫീസിന്റെ ചോദ്യവും സമീപ കാല മുസ്ലിം രാഷ്ട്രീയവും തമ്മില്‍ ബന്ധിപ്പിക്കണമെങ്കില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി അനിവാര്യമാണ് .ഇത്ര നിസ്സാരമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ നിങ്ങള്‍ മടിക്കുന്നത് എന്താണെന്നാണ് മനസ്സിലാകാത്തതു ..? (അതെന്താണെന്ന് എനിക്ക് നന്നായറിയാം ..നിങ്ങള്‍ അത് ഇവിടെ തുറന്നു പറയുന്ന പക്ഷം ചര്‍ച്ച മുന്നോട്ടു പോകാം ..അല്ലെങ്കില്‍ വെറുതെ അതും ഇതും പറഞ്ഞു സമയം കളയേണ്ട . )

2011, ജൂൺ 10 9:20 AM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails